ന്യൂ ഡൽഹി: പ്രോജക്ട് 28 (കമോർത്താ ക്ലാസ്)നു കീഴിൽ വികസിപ്പിച്ച ഐഎൻഎസ് കവരത്തി ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന കപ്പലിന് മുങ്ങിക്കപ്പലുകളുടെ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയും. വിശാഖപട്ടണത്തെ നാവിക ഡോക്‌യാർഡിൽ നടന്ന ചടങ്ങിൽ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ ആണ് കപ്പൽ രാഷ്ട്രത്തിന് സമർപ്പിച്ചത്.
ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപകല്പനചെയ്ത്, GRSE നിർമ്മിക്കുന്ന ASW വിഭാഗത്തിൽപ്പെട്ട 4 യുദ്ധക്കപ്പലുകളിൽ അവസാനത്തേതാണ് ഇത്. 109 മീറ്റർ നീളവും, 14 മീറ്റർ വീതിയുമുള്ള ഐഎൻഎസ് കവരത്തി ASW വിഭാഗത്തിൽ ഇന്ത്യ നിർമ്മിച്ച ഏറ്റവും മികച്ച യുദ്ധക്കപ്പലുകളിൽ ഒന്നാണ്. സ്റ്റെൽത്ത് സാങ്കേതിക വിദ്യയുടെ ഉപയോഗം ശത്രു രാജ്യങ്ങളിൽ നിന്നും കൂടുതൽ സുരക്ഷയും കപ്പലിന് ഉറപ്പുനൽകുന്നു.
12 നാവികസേന ഉദ്യോഗസ്ഥരും 134 സെയിലർമാരും അടങ്ങുന്ന സംഘമാണ് കപ്പലിലുള്ളത്. ഐഎൻഎസ് കവരത്തിയുടെ ആദ്യത്തെ കമാൻഡിങ് ഓഫീസർ, കമാൻഡർ സന്ദീപ് സിംഗ് ഇവർക്ക് നേതൃത്വം നൽകും. പൂർവ്വ നാവിക കമാൻഡിനു കീഴിൽ ഈസ്റ്റേൺ ഫ്ളീറ്റിന്റെ ഭാഗമായി കപ്പൽ മാറും.

