ഈറോഡ്: യൂട്യൂബ് നോക്കി കള്ളനോട്ട് അടിച്ച് വിതരണം ചെയ്ത കേസില്‍ രണ്ട് യുവാക്കളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രെവർമാരായ മണിക്കപാളയം സ്വദേശികളായ എം. സതീഷും, സദ്‌വന്ദറുമാണ് പിടിയിലായത്.
തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. കോവിഡിനെ തുടര്‍ന്ന് വരുമാനം നിലച്ചതോടെയാണ് നോട്ടുനിര്‍മാണം തുടങ്ങിയത്. ഇവരുടെ കയ്യില്‍ നിന്നു ഇരുപത്തിയൊന്നായിരം രൂപയുടെ വ്യാജനോട്ടുകള്‍ പിടികൂടിയെന്ന് പോലീസ് അറിയിച്ചു.
മദ്യപിക്കാൻ സൗകര്യമുള്ള ഒരു കടയിലെത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. കടയിലെ ജീവനക്കാരനോട് 500 രൂപ നല്‍കിയശേഷം മദ്യം വാങ്ങിവരാന്‍ ഇവർ പറഞ്ഞു. നോട്ടുകണ്ട ജീവനക്കാരന് സംശയം തോന്നി മണിക്ക പാളയം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തി അറസ്റ്റ് ചെയ്തതോടെയാണ് വിപുലമായ കള്ളനോട്ടടി പുറത്തായത്.
യഥാര്‍ഥ നോട്ടുകള്‍ സ്കാന്‍ ചെയ്തെടുത്തു തിളക്കമുള്ള എ-ഫോര്‍ പേപ്പറുകളില്‍ കളര്‍ പ്രിന്റെടുക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. ഈ വിദ്യ യൂട്യൂബിൽ സെർച് ചെയ്തു കണ്ടായിരുന്നു നിര്‍മാണം എന്ന് ഇവർ പോലീസിനോട് സമ്മതിച്ചു.

