പാറ്റ്ന: എൻ ഡി എ യിൽ നിന്നും പുറത്തു പോയ ചിരാഗ് പാസ്വാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉപേക്ഷിക്കാൻ തയ്യാറല്ല. താൻ മോദിയുടെ ഹനുമാനാണെന്നും തൻ്റെ നെഞ്ചുകീറി നോക്കിയാൽ മോദിയെ കാണാമെന്നുമാണ് പരേതനായ രാം വിലാസ് പാസ്വാന്റെ മകനായ ചിരാഗ് പാസ്വാൻ പറയുന്നത്.
എൻ ഡി എ യുടെ ഭാഗമല്ലാത്ത ചിരാഗ് പാസ്വാൻ്റെ ലോക് ജനശക്തി പാർടി (എൽ ജെ പി ) തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളിൽ നരേന്ദ്ര മോദിയുടെ ഫോട്ടോകൾ ഉപയോഗിക്കുന്നതിനെതിരെ ബി ജെ പി രംഗത്തു വന്നിരുന്നു . ഈ സാഹചര്യത്തിലാണ് ചിരാഗ് പാസ്വാൻ്റെ പ്രസ്താവന . 16/10/20 വെള്ളിയാഴ്ച പാറ്റ്നയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോകൾ തന്റെ പാർട്ടിയുടെ പ്രചാരണത്തിനായി ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“പ്രചാരണത്തിനായി എനിക്ക് പ്രധാനമന്ത്രി മോദിയുടെ ഫോട്ടോകൾ ഉപയോഗിക്കേണ്ട കാര്യമില്ല. മോദി എന്റെ ഹൃദയത്തിലാണുള്ളത്, ഞാൻ അദ്ദേഹത്തിൻ്റെ ഹനുമാൻ ആണ്. ആവശ്യമെങ്കിൽ ഞാൻ എന്റെ നെഞ്ച് കീറി കാണിക്കും. ” ചിരാഗ് പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിനോട് വിയോജിച്ചതിനാ ണ് ചിരാഗിൻ്റെ പാർടി എൻ ഡി എ സഖ്യത്തിൽ നിന്നും പുറത്തു പോയത്.
“പ്രധാനമന്ത്രി മോദിയുമായുള്ള എന്റെ ബന്ധത്തെ ബിജെപി നേതാക്കളുടെ പ്രസ്താവനകളൊന്നും ബാധിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ബിജെപി സ്ഥാനാർത്ഥിക്കെതിരെയും ഞാൻ സ്ഥാനാർത്ഥികളെ നിർത്തുകയില്ല. ബീഹാറിൽ ഒരു ബി ജെ പി മുഖ്യമന്ത്രി തന്നെ വരും. പ്രധാനമന്ത്രിയെക്കുറിച്ച് എനിക്ക് പൂർണ വിശ്വാസമുണ്ട്. നവംബർ 10 ന് ശേഷം ബിജെപിയും എൽജെപിയും ഒരുമിച്ച് ബീഹാറിൽ സർക്കാർ രൂപീകരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട് ” ചിരാഗ് പാസ്വാൻ വാർത്താ ഏജൻസിയോട് പറഞ്ഞു.

