യെമന്‍: മുഖ്യമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയ. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ യെമൻ സനയിലെ ജയിലില്‍ നിന്നാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
തന്നെ ജയിലിൽ നിന്നും മോചിപ്പിക്കുന്നതിന് സഹായിക്കണമെന്ന് അപേക്ഷിച്ചു കൊണ്ടാണ് കത്ത്.
ഓരോ നിമിഷവും ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടാണ് താൻ കഴിയുന്നത്. അമ്മയേയും കുഞ്ഞിനേയും ഭര്‍ത്താവിനേയും ഇനി കാണാന്‍ കഴിയുമോ എന്ന ആശങ്കയോടെ ദിവസങ്ങള്‍ തള്ളിനീക്കുകയാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
നിമിഷ പ്രിയയുടെ ജയില്‍ മോചന ശ്രമങ്ങള്‍ക്കായി രൂപീകരിച്ച സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ മുഖേനയാണ് കത്ത് കൈമാറിയത്.
സര്‍ക്കാര്‍ തലത്തിലുള്ള നിയമ, നയതന്ത്ര സഹായങ്ങളാണ് യുവതി കത്തില്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെയും കേന്ദ്രത്തിന്റെയും ഇടപെടലുകള്‍ കൂടി ഉണ്ടായാല്‍ മോചനം സാധ്യമാകുമെന്നാണ് നിമിഷ പ്രിയ പ്രതീഷിക്കുന്നത്.
2017 ലാണ് നിമിഷ പ്രിയയ്ക്ക് ജയിൽ ശിക്ഷ ലഭിച്ച സംഭവം നടക്കുന്നത്. നിമിഷ പ്രിയയും യെമൻ സ്വദേശിയായ യുവാവും ചേർന്ന് ഒരു ക്ലിനിക്ക് നടത്തിയിരുന്നു. ക്ലിനിക്കിന്റെ പാർട്ണറായ യെമനി യുവാവുമായുണ്ടായ പ്രശ്നങ്ങൾ ഒടുവിൽ കൊലപാതകത്തിലേക്ക് എത്തിച്ചേർന്നു. യെമൻ യുവാവിനെ വധിച്ച കേസിൽ നിമിഷ പ്രിയ തടവുശിക്ഷ അനുഭവിക്കുകയാണ്.

