തിരുവനന്തപുരം: കോവിഡ് ആശുപത്രികളില്‍ വിദഗ്ദ ചികിത്സക്ക് ടെലി ഐസിയു സേവനം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. തീവ്ര പരിചരണം ആവശ്യമുളള രോഗികളെ വിദഗ്ദ ഡോക്ടര്‍മാര്‍ കാണുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഇതുപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ സ്‌പെഷലിസ്റ്റുകളും ഇല്ലാത്ത ആശുപത്രികള്‍ക്ക് ഏറെ പ്രയോജനകരമായ പദ്ധതിയാണിതെന്നും അവര്‍ വ്യക്തമാക്കി. സ്വകാര്യ മേഖലയുടെ സേവനവും ഉറപ്പാക്കും. ടെലി ഐസിയു ഇന്‍റന്‍സീവ് കെയര്‍ സേവനങ്ങളുടെ മാര്‍ഗ്ഗരേഖ പുറത്തിറക്കി.
ആശുപത്രികളില്‍ നിലവിലുളള തീവ്ര പരിചരണ സംവിധാനങ്ങളുടെ മേല്‍ നോട്ടത്തിനായി പ്രത്യേക സമിതിയുടെ ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കിയാണ് ടെലി ഐസിയു സംവിധാനം യാഥാര്‍ത്ഥ്യമാക്കുന്നത്. ഇതുവഴി പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം 24 മണിക്കൂറും ലഭ്യമാക്കുന്നതാണ് . നിലവില്‍ സംസ്ഥാനത്ത് ലഭ്യമായ തീവ്ര ചികിത്സാ സംവിധാ നങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനും കൂടിയാണ് സര്‍ക്കാര്‍ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്തിന് പുറത്തുനിന്നുളള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളും ഐസിയു സേവനങ്ങള്‍ക്കായി ഉപയോഗിക്കും. തീവ്ര പരിചരണം അവശ്യമായ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളില്‍ കേന്ദ്രീകൃത മോണിറ്ററുകള്‍ സിസി ടിവികള്‍, അലാറം എന്നിവ സ്ഥാപിച്ച് ഒരു ടെലി ക്രിട്ടിക്കല്‍ കെയര്‍ മോണിറ്ററിംഗ് റൂം സ്ഥാപിക്കുന്നതാണ്. ഇത് തീവ്ര പരിചരണ വിഭാഗത്തിലെ മോണിറ്ററുമായി ബന്ധിപ്പിക്കും. ഐസിയുവിലുളള രോഗികളെ തുടര്‍ച്ചയായി മോണിറ്റര്‍ ചെയ്യുന്നതാണ്.
അത്യാവശ്യഘട്ടത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ക്രൈസിസ് ക്രാഷ് ടീം രൂപീകരിച്ച് അടിയന്തിര സാഹചര്യങ്ങളില്‍ രോഗിക്ക് സേവനം ഉറപ്പാക്കും. തീവ്ര പരിചരണ വിഭാഗത്തിലെ ജൂനിയര്‍ റസിഡന്‍റ് മെഡിക്കല്‍ ഓഫീസര്‍ , നഴ്സുമാര്‍ എന്നിവര്‍ക്ക് മികച്ച പരിശീലനം നല്‍കും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് എല്ലാ ജില്ലകളിലും സമിതി രൂപീകരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥാപന മെഡിക്കല്‍ ബോര്‍ഡുകള്‍ എന്നിവരാണ് പദ്ധതിക്ക് മേല്‍ നോട്ടം വഹിക്കുന്നത്. എല്ലാ ജില്ലകളിലും ടെലി ഐസിയു നോഡല്‍ ഓഫിസറും ഉണ്ടാകും.

