വയനാട്: ലക്കിടിയിൽ മാവോവാദികളെ പോലീസ് വെടിവെച്ച കേസില്‍ വയനാട് കല്പറ്റ ജില്ലാ കോടതിയില്‍ സറണ്ടര്‍ ചെയ്ത തോക്കുകള്‍ തിരിച്ച് ആവിശ്യപ്പെട്ട് തണ്ടര്‍ ബോള്‍ട്ട് ചീഫ് നല്‍കിയ അപേക്ഷ ജില്ലാ കോടതി തള്ളി.2019ൽ നടന്ന സംഭവം വ്യാജ ഏറ്റുമുലാണെന്ന് ആരോപണം ഉയരുന്നതിനിടെയായിരുന്നു തണ്ടർ ബോൾട്ട് അപേക്ഷ സമർപ്പിച്ചിരുന്നത്. മാവോ പ്രവർത്തകനായ സി പി ജലീൽ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു.
കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ തോക്കുകള്‍ വിട്ടു നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപെടുമെന്ന് വ്യക്തമാക്കി കൊല്ലപ്പെട്ട സി.പി. ജലീലിന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കല്‍പ്പറ്റ ജില്ലാ കോടതി അപേക്ഷ തള്ളിയത്.
ഏറ്റുമുട്ടലില്‍ ഉപയോഗിച്ചുവെന്ന് പോലീസ് പറയപ്പെടുന്ന ആയുധങ്ങള്‍
ഫോറന്‍സിക്ക് റിപ്പോര്‍ട്ടു പുറത്ത് വരുന്നതിന് മുന്‍പ് തിരിച്ച് നല്‍കിയില്‍ തെളിവുകള്‍ നശിപ്പിക്കപെടുമെന്ന് ജലീലിൻ്റെ കുടുംബം ബോധിപ്പിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ആയുധങ്ങൾ കൈമാറാന്‍ പാടുള്ളൂ എന്നാണ് ജലീലിന്റെ കുടുംബം ആവശ്യപ്പെട്ടത്.
സി.പി.ജലീൽ ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെട്ടതെന്ന പോലീസ് വാദങ്ങള്‍ ന്യായീകരിക്കുന്ന മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തണമെന്നും സി.പി. ജലീലിന്റെ കുടുംബം ആവശ്യപ്പെടുന്നു. വ്യാജ ഏറ്റുമുട്ടലാണ് സംഭവിച്ചതെന്ന തെളിവുകൾ നഷ്ടപ്പെടാതിരിക്കാൻ ആയുധങ്ങൾ പോലീസിന് കൈമാറരുതെന്ന കുടുംബത്തിൻ്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

