ന്യൂഡൽഹി: വർദ്ധിച്ച ജനസംഖ്യ കണക്കിലെടുത്ത് രാജ്യം ഒന്നിലധികം കൊവിഡ് വാക്സിനുകളെ പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ.
രാജ്യത്തെ ഓരോരുത്തർക്കും രോഗത്തിൽ നിന്ന് സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒന്നിലധികം വാക്സിൻ നിർമ്മാതാക്കളുമായി സഖ്യമുണ്ടാക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
“ഏറ്റവും ദുർബലരായ ആളുകൾക്ക് വാക്സിൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യയിലെ വലിയ ജനസംഖ്യകണക്കിലെടുക്കുമ്പോൾ, ഒരു വാക്സിൻ അല്ലെങ്കിൽ വാക്സിൻ നിർമ്മാതാവിന് രാജ്യം മുഴുവനുള്ള വാക്സിനേഷൻ ആവശ്യകതകൾ നിറവേറ്റാൻ കഴിയില്ല. അതിനാൽ, നിരവധി കോവിഡ് -19 വാക്സിനുകൾ രാജ്യത്ത് അവതരിപ്പിക്കാനുള്ള സാധ്യത വിലയിരുത്താനാണ് സർക്കാരിന്റെ തീരുമാനം” മന്ത്രി പറഞ്ഞു.
നിലവിൽ ഇന്ത്യയിലുള്ള എല്ലാ കോവിഡ് -19 വാക്സിനുകളും പരീക്ഷണങ്ങളുടെ 1, 2, 3 ഘട്ടങ്ങളിലാണ്. സുരക്ഷ ഉറപ്പാക്കുന്നതിന് മതിയായ ഡാറ്റ ആവശ്യമാണ്. സൃഷ്ടിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയായിരിക്കും തുടർനടപടികൾ ” ‘സൺഡേ സാംവാദ്’ (ഡയലോഗ്) അഞ്ചാം എപ്പിസോഡിന്റെ ഭാഗമായി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ആളുകളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
“വാക്സിൻ തുടക്കത്തിൽ പരിമിതമായ അളവിൽ മാത്രമേ ലഭ്യമാകൂ എന്നാണ് പ്രതീക്ഷിക്കുന്നത്. പലതരം വാക്സിനുകൾ പരീക്ഷിക്കപ്പെടുന്നു, ചിലത് ഒരു പ്രത്യേക പ്രായപരിധിക്ക് അനുയോജ്യമായേക്കാം, മറ്റുള്ളവർക്ക് അത് അനുയോജ്യമായിരിക്കില്ല.
വാക്സിനേഷനായി ചില പ്രത്യേക ഗ്രൂപ്പുകൾക്ക് മുൻഗണന നൽകേണ്ടി വരും, രണ്ട് പ്രധാന പരിഗണനകളെ അടിസ്ഥാനമാക്കിയിട്ടായിരിക്കും ഈ പരിഗണന. ഒന്നാമത്തേത് തൊഴിൽപരമായ അപകടവും അണുബാധയ്ക്കുള്ള സാധ്യതയും; രണ്ടാമത്തേത് കഠിനമായ രോഗം വരാനുള്ള സാധ്യതയും മരണപ്പെടാനുള്ള സാധ്യതയും” ആരോഗ്യമന്ത്രി പറഞ്ഞു.
“നിലവിൽ ഇന്ത്യയിൽ പരീക്ഷണ ഘട്ടത്തിലുള്ള കോവിഡ് വാക്സിനുകൾ രണ്ട് ഡോസ്, മൂന്ന് ഡോസ് വാക്സിനുകളാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഭാരത് ബയോടെക്കിന്റെയും വാക്സിൻ കാൻഡിഡേറ്റുകൾ രണ്ട്-ഡോസ് വാക്സിനുകളാണെങ്കിലും, മൂന്ന് ഡോസ് വാക്സിൻ കാൻഡിഡേറ്റാണ് കാഡിലയുടേത്.” അദ്ദേഹം പറഞ്ഞു.
“ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വെബ്‌സൈറ്റ് പ്രകാരം നിലവിൽ നൂറിലധികം കോവിഡ് -19 വാക്സിൻ കാൻഡിഡേറ്റുകൾ വികസിച്ചു കൊണ്ടിരിക്കുകയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

