കൊച്ചി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഐ വി എഫ് ചികിത്സയിലൂടെ പിറന്ന ഇരട്ടകുഞ്ഞുങ്ങളെ കാണാനാവാതെ രാജലക്ഷ്മി മരണത്തിലേക്ക് യാത്രയായി. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇരട്ട കുട്ടികള്‍ക്ക് ജന്മം നൽകി രാജലക്ഷ്മിയുടെ വേർപാട്. കുഞ്ഞുങ്ങൾ സുരക്ഷിതരാണ്.
ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിൽ എ.ഡി പുരം വീട്ടിൽ ഷിനോജിന്റെ ഭാര്യയാണ് രാജലക്ഷ്മി.
എട്ടു മാസം ഗർഭിണിയായിരുന്ന രാജലക്ഷ്മിക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് കടുത്ത ന്യുമോണിയയും പിടിപ്പെട്ടിരുന്നു. 4-10 -2020 നാണ് രാജലക്ഷ്മിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ന്യുമോണിയ മൂർച്ഛിച്ച് വൃക്കയെ ബാധിച്ചിരുന്നു. സ്ഥിതി ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ വച്ചാണ് രാജലക്ഷ്മി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന് ശേഷം വിട പറഞ്ഞത്. പെൺകുട്ടികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലക്ഷങ്ങൾ മുടക്കിയ ഐവിഎഫ് ചികിത്സയുടെ ഫലമായാണ് രാജലക്ഷ്മി ഗർഭം ധരിച്ചത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ രാജലക്ഷ്മിയുടെ സംസ്കാരം 12 -10 -2020 ന് ഇടക്കൊച്ചിയിൽ നടത്തും.

