ഹൈദരാബാദ്: രണ്ടാഴ്ച മുൻപ് തുറന്ന് പ്രവർത്തനമാരംഭിച്ച ആന്ധ്രയിലെ സർക്കാർ സ്കൂളുകളിൽ 27 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. 9, 10 ക്ലാസുകളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയിലെ വിഴിയാനഗരം ജില്ലയിലെ ഗാന്തിയടയിലെ സ്കൂളുകളിലാണ് കോവിഡ് പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അൺലോക് 4 ൻ്റെഭാഗമായാണ് 9 ,10 ക്ലാസുകളിലെ കുട്ടികൾക്കായി സ്കൂളുകൾ തുറന്നത്. രോഗബാധിതരായ കുട്ടികളുടെ രക്ഷിതാക്കളെയും ടെസ്റ്റിന് വിധേയരാക്കിയിട്ടുണ്ട്. രോഗം റിപ്പോർട് ചെയ്ത സ്കൂളുകൾ അടിച്ചിടാനാണ് അധികൃതരുടെ തീരുമാനം.
ജില്ലയിലുടനീളം പതിവ് പരിശോധനയുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് ഗാന്തിയഡ മണ്ഡൽ വിദ്യാഭ്യാസ ഓഫീസർ (എം.ഇ.ഒ) വിജയലക്ഷ്മി പറഞ്ഞു.
“സെപ്റ്റംബർ 30 നാണ് ടെസ്റ്റുകൾ നടത്തിയത്, 73 വിദ്യാർത്ഥികളെ പരീക്ഷിച്ചു. ഫലങ്ങൾ 3/10/20 ശനിയാഴ്ചയാണ് ലഭിച്ചത്. കുട്ടികളെ ആശുപത്രിയിലേക്ക് അയയ്ക്കുന്നതിൽ മാതാപിതാക്കൾക്ക് ആശങ്കയുണ്ട്. കുട്ടികൾക്ക് നിലവിൽ വൈദ്യസഹായം നൽകുന്നുണ്ട്. ഗാന്തിയഡയിൽ പരിശോധന നടത്തിയ അധ്യാപകരിൽ ആർക്കും തന്നെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ല.”
അവർ പറഞ്ഞു .

