ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയിൽ അറിയിച്ചു.

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍.
ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിയോ എന്ന് പരിശോധിച്ചുവരികയാണെന്നും സി ബി ഐ അറിയിച്ചു.

കേസിലെ വിജിലന്‍സ് അന്വേഷണത്തിന്റെ ഫയല്‍ വിളിച്ചുവരുത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തതോടെ നിലവില്‍ ഈ ഫയല്‍ വിളിച്ച്‌ വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

തനിക്കെതിരായി സിബിഐ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.
സന്തോഷ് ഈപ്പന്‍ ഫോണ്‍ നല്‍കിയതിലും പണം നല്‍കിയതിലും അഴിമതിയുണ്ടെന്നും സ്വപ്ന സുരേഷിന് സന്തോഷ് ഈപ്പന്‍ കമ്മീഷന്‍ നല്‍കിയത് കൈക്കൂലിയായി കണക്കാക്കണമെന്നും സിബിഐ കോടതിയില്‍ വാദിച്ചു.

ഒരു സ്വകാര്യ ഏജൻസി മാത്രമായതിനാൽ ലൈഫ് മിഷനില്‍ അഴിമതി നടന്നെങ്കില്‍ അതില്‍ യൂണിടാകിന് ഒരു ഉത്തരവാദിത്തവുമില്ലെന്ന് സന്തോഷ് ഈപ്പൻ വാദിച്ചു.

കേസില്‍ കോടതി 8-10 -2020 വ്യാഴാഴ്ച വിശദമായി വാദം കേള്‍ക്കും. ലൈഫ് മിഷന് വേണ്ടി സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി അന്നു പരിഗണിക്കുന്നുണ്ട്. അതോടൊപ്പം സന്തോഷ് ഈപ്പന്റെ ഈ ഹര്‍ജിയും കോടതി പരിഗണിക്കും

Share
അഭിപ്രായം എഴുതാം