അബുദാബി: ഐപിഎല്ലില്‍ ധോണിയുടെ ചെന്നൈ മൂന്നാം തവണയും തോറ്റു . ഇത്തവണ ഹൈദരാബാദാണ് 7 റണ്‍സിന് ചെന്നൈയെ തോൽപിച്ചത്. ഹൈദരാബാദിന്റെ കണിശതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ ചെന്നൈ മുട്ടുമടക്കുകയായിരുന്നു. ഷെയ്ന്‍ വാട്സണ്‍ 1, ഫാഫ് ഡുപ്ലെസിസ് 22, അമ്ബാട്ടി റായ്ഡു 8, കേദാര്‍ ജാദവ് 3 എന്നിവര്‍ തുടക്കത്തിലേ പുറത്തായത് ചെന്നൈക്ക് കനത്ത തിരിച്ചടിയായി. ക്യാപ്റ്റന്‍ എംഎസ് ധോണിക്കും 47, രവീന്ദ്ര ജഡേജയ്ക്കും 50 ചെന്നൈയെ രക്ഷിക്കാനായില്ല. ഹൈദരാബാദിന് വേണ്ടി നടരാജന്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി.
ഐപിഎല്ലില്‍ ചെന്നൈക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (28), ജോണി ബെയര്‍സ്‌റ്റോ (0), മനീഷ് പാണ്ഡെ (29), കെയ്ന്‍ വില്യംസണ്‍ (9) എന്നിവര്‍ പരാജയപ്പെട്ടപ്പോള്‍ ഹൈദരാബാദിനെ കൈപിടിച്ചുയര്‍ത്തിയത് 26 പന്തില്‍ 6 ബൗണ്ടറിയും 1 സിക്സുമടക്കം 51 റണ്‍സ് നേടിയ പ്രിയം ഗാര്‍ഗിന്റെ പ്രകടനമാണ്. 24 പന്തില്‍ 4 ബൗണ്ടറിയും 1 സിക്സുമടക്കം 31 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മ ഗാര്‍ഗിന് മികച്ച പിന്തുണ നല്‍കി. ചെന്നൈക്ക് വേണ്ടി ദീപക് ചഹാര്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി.

