മുംബൈ : ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായിരുന്ന ഐഎന്‍ എസ് വിരാട് അതിന്‍റെ അവസാന യാത്ര ആരംഭിക്കുന്നു. ഗുജറാത്തിലെ അലിംഗിലേക്കാണ് രണ്ടു ദിവസം നീളുന്ന അവസാന യാത്ര. കപ്പലുകളുടെ ലോക ത്തിലെ ഏറ്റവും വലിയ അന്ത്യ വിശ്രമ കേന്ദ്രമായ ഗുജറാത്തിലെ അലംഗില്‍ പൊളിച്ചുവില്‍ക്കാനാണ് ഈ യാത്ര. ഇന്‍ഡ്യയുടെ യുദ്ധവിമാന വഹിനിയായ ഈ കപ്പല്‍ 2017 മാര്‍ച്ചില്‍ ഡീകമ്മീഷന്‍ ചെയ്തിരുന്നു.
ടഗ് ബോട്ടുകളുപയോഗിച്ച് നീക്കുന്ന ഈ പടുകൂറ്റന്‍ കപ്പലിന് രാജകീയവും വികാര നിര്‍ഭരവുമായ യാത്ര അയപ്പാണ് നാവിക സേനാംഗങ്ങള്‍ നല്‍കിയത്. വിരാടിന്‍റെ 30 കൊല്ലത്തെ സേവനത്തിനുളള ബഹുമതിയായി നാവികസേനയുടെ ഹെലികോപ്ടര്‍ അകമ്പടിയായി പറന്നു.
മുംബൈയിലെ നേവല്‍ ഡോക്ക് യാഡിലായിരുന്നു ഡീക്കമ്മീഷന്‍ ചെയ്തശേഷം വിരാടിനെ സൂക്ഷിച്ചിരുന്നത്. 852 കോടി രൂപ ചെലവില്‍ കൊങ്കണിലെ സിന്ധുദുര്‍ഗ്ഗില്‍ മാരിടൈം മ്യൂസിയമാക്കി മാറ്റാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ആ തീരുമാനം ഉപേക്ഷിച്ചതോടെയാണ് പൊളിക്കാനുളള നീക്കം ആരംഭിച്ചത്. 1959 ല്‍ ബ്രിട്ടീഷ് റോയല്‍ നേവിക്കായി നിര്‍മ്മിക്കുകയും 1984 ല്‍ ഡീകമ്മീഷന്‍ ചെയ്യുകയും ചെയ്ത എച്ച്എംഎസ് ഹെര്‍മിസ് 1987 ല്‍ ഇന്ത്യ വാങ്ങിയതോടെ യാണ് ഐഎന്‍.എസ് വിരാടായി തീര്‍ന്നത്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് ഈ പടുകൂറ്റന്‍ കപ്പലിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. റോയല്‍ നേവിയില്‍ ഹെലികോപ്ടര്‍ പൈലറ്റായിരുന്ന ചാള്‍സ് രാജകുമാരന്‍ ജോലി ചെയ്ത കപ്പലെന്ന വിശേഷതയും ഈ കപ്പലിനുണ്ട്. 2017 ല്‍ ഡി കമ്മീഷന്‍ ചെയ്യുന്നതുവരെയും അറ്റകുറ്റ പണികള്‍ക്കായി ഐഎന്‍.എസ് വിരാഡ് എത്തിയിരുന്നത് കൊച്ചിയിലാണ്. 28,000 ടണ്‍ ആണ് ഇതിന്‍റെ ഭാരം 1991 ല്‍ മാസങ്ങളോളം നീളുന്ന അറ്റകുറ്റ പണികള്‍ക്കായി കൃത്യമായ ഇടവേളകളില്‍ കൊച്ചിന്‍ ഷിപ്പ്യാഡില്‍ എത്തിയിരുന്നു. വിരാട് എത്തുന്നതുവരെ ചരക്കുകപ്പലുകള്‍ക്കു മാത്രമാണ് അവിടെ അറ്റകുറ്റ പണികള്‍ നടത്തിയിരുന്നത്.
കപ്പലിന്‍റെ പഴക്കവും പരിപാലന ചെലവ് താങ്ങാനാവാത്തതും ആയതിനാലാണ് ഈ കപ്പല്‍ പൊളിക്കാന്‍ നിര്‍ബ്ബന്ധിതമായത്. വിരാടിനെ സംരക്ഷിക്കാനാവത്തത് സര്‍ക്കാരിന്‍റെ പരാജയമായി സമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. . ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ട ത്തിന്‍റെ അന്ത്യമെന്ന് വിരാടിന്‍റെ അവസാന യാത്രയെ കുറിച്ച് പ്രതിരോധ വക്താവ് ട്വീറ്റ് ചെയ്തു

