പിതാവിനെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റിലായി

തിരുവല്ല: പിതാവിനെ മര്‍ദ്ദിച്ചകേസില്‍ ഒളിവിലായിരുന്ന മകന്‍ പോലീസ് പിടിയിലായി. കവിയൂര്‍ കണിയാമ്പാറ കൊടിഞ്ഞൂര്‍ പനങ്ങായില്‍ എബ്രാഹം ജോസഫിനെ മര്‍ദ്ദിച്ച കേസില്‍ മകന്‍ അനില്‍ എബ്രഹാം ആണ് അറസ്റ്റിലായത്. 2020 സെപ്തംബര്‍ 18ന് രാവിലെ എട്ടുമണിയോടെ ചങ്ങനാശേരി മുനിസിപ്പല്‍ മൈതാനത്തിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. 2020 ജൂണ്‍ 16 നാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ അനില്‍ പിതാവ് ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് വടിയുപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. 

അനില്‍ നടത്തിയ മര്‍ദ്ദന രംഗങ്ങള്‍ അയല്‍വാസിയായ 12 വയസുകാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പിറ്റേന്ന് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുകയായിരുന്നു.  വാര്‍ത്തയായതോടെ തിരുവല്ല പോലീസ് അനിലിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇയാള്‍ ഒളിവില്‍ പോയി. ഇയാള്‍ക്ക്  മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ വിവിധ ജില്ലാ പോലീസ് അധികാരികള്‍ക്ക് വിവരം കൈമാറിയിരുന്നു. വിവിധ സ്ഥാപനങ്ങളില്‍ മാറിമാറി  ജോലി ചെയ്തുവരുന്നതിനിടയിലാണ് ഇയാള്‍ചങ്ങനാശേരിയില്‍ നിന്ന്  പിടിയിലാവുന്നത്. 

പ്രയാധിക്യത്താല്‍ വലഞ്ഞിരുന്ന എബ്രാഹാമിന്റെ സംരക്ഷണ ചുമതല രണ്ടുമാസം മുമ്പ് അടൂര്‍ മഹാത്മാ ജനസേവാ കേന്ദ്രം ഏറ്റെടുത്തിരുന്നു. കോവിഡ് ടെസ്റ്റിന്  വിധേയനാക്കിയ ശേഷം തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സിഐ വിനോദ്, എസ്ഐ ആദര്‍ശ്, സിപിഒമാരായ മനോജ് രജ്ഞിത്ത്, പീറ്റര്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →