ഗുവാഹത്തി: രാജ്യത്ത് കോവിഡ് മരണങ്ങൾ വർദ്ധിക്കുന്നതിൻ്റെ ഭീകരതയെ മുഖാമുഖം കാണുന്നവർ ശവസംസ്കാര ജോലിയിലേർപ്പെട്ട ശ്മശാന ജീവനക്കാരാണ്.
“ആദ്യ മാസങ്ങളിൽ ഓരോ ദിവസവും കോവിഡ് മൂലം മരിച്ച ഒന്നോ രണ്ടോ പേരുടെ മൃതദേഹങ്ങൾ മാത്രമേ വന്നിരുന്നുള്ളൂ, എന്നാൽ കഴിഞ്ഞ ആറോ ഏഴോ ആഴ്ചകളായി അത് 10 മുതൽ 12 വരെയാണ് ” പറയുന്നത് ആസാമിലെ പ്രധാന നഗരമായ ഗുവാഹത്തിയിലെ ഉളുബാരി ശ്മശാനത്തിലെ ജീവനക്കാരനായ രാമാനന്ദ സർക്കാർ.
”വൈകിട്ടോടെ ജോലികൾ പൂർത്തിയാക്കാനായിരുന്ന ഞങ്ങൾക്ക് ഇപ്പോൾ എല്ലാ ദിവസവും പുലർച്ചെ 3 മണി വരെ ജോലി ചെയ്യേണ്ടി വരുന്നു. ഞങ്ങൾ തളർന്നു പോകുകയാണ്. ആദ്യമൊക്കെ ഇത്തരം മൃതദേഹങ്ങൾ വരുമ്പോൾ ഭയമുണ്ടായിരുന്നു , എന്നാൽ ഇന്ന് അതൊക്കെ പോയി , കോവിഡ് ബാധിച്ചു മരിച്ച 400 പേരുടെ മൃതദേഹങ്ങൾ തങ്ങൾ ഇതുവരെ സംസ്കരിച്ചിട്ടുണ്ട്. പല തവണ കോവിഡ് ടെസ്റ്റിന് വിധേയനായി പക്ഷേ ഭാഗ്യവശാൽ ഇതുവരെ പോസിറ്റീവ് ആയില്ല ” 43 കാരനായ രാമനന്ദ് സർക്കാർ പറയുന്നു.
ആസാമിൽ കോവിഡ് എറ്റവും കൂടുതൽ പടർന്നു പിടിച്ച നഗരമാണ് ഗുവാഹത്തി . പ്രതിദിനം 500 മുതൽ 600 വരെ പുതിയ കോവിഡ് കേസുകളാണ് ഗുവാഹത്തിയിൽ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

