സര്‍ക്കാരില്‍ നിന്നും പണം കിട്ടാനുണ്ടെങ്കില്‍ ശങ്കറിന് പരസ്യമായി ചോദിക്കേണ്ട കാര്യമില്ല. – മുഖ്യമന്ത്രി

തിരുവനന്തപുരം: പണി ചെയ്തതിന് സര്‍ക്കാരില്‍ നിന്ന് പണം കിട്ടാനുണ്ടെങ്കില്‍ അത് ഉന്നയിക്കേണ്ടത് പരസ്യമായിട്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി.ശങ്കറിന്റെ പരാമര്‍ശത്തിനെതിരേയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കിയ ഇനത്തില്‍ 12 കോടിയിലധികം കിട്ടാനുണ്ടെന്നും ഓണത്തിന് ജീവനക്കാര്‍ക്ക് എങ്ങനെ ശമ്പളം കൊടുത്തുമെന്ന് അറിയില്ലെന്നും ജി.ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. പൊന്‍മുടി, വര്‍ക്കല പോലീസ് സ്‌റ്റേഷനുകളുടെയും കൊല്ലം റൂറല്‍ പോലീസ് കണ്‍ട്രോള്‍ റൂമിന്റെയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി ആര്‍ക്കിടെക്ട് ശങ്കറിനെതിരേ പരാമര്‍ശം നടത്തിയത്.

പണം കൊടുക്കാനും വാങ്ങാനും വൈകുന്നുണ്ടാവാം. അത് ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടത്. പൊതുവില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കരുത്. പോലീസ് സ്‌റ്റേഷനുകളുടെ നിര്‍മാണത്തില്‍ ഹാബിറ്റാറ്റും പങ്കാളിയായതു കൊണ്ടാണ് ഇക്കാര്യം ഇവിടെ പറയുന്നത്. ശങ്കറിനോട് പരസ്യമായി പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പണത്തിനായി സെക്രട്ടറിയേറ്റ് കയറി മടുത്തെന്ന് പറഞ്ഞ ശങ്കര്‍ സിവില്‍ സര്‍വീസിലെ ചിലരാണ് പണം തരാത്തതിന് പിന്നിലെന്നും വെളിപ്പെടുത്തിയിരുന്നു. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭരിക്കുമ്പോഴാണ് ഈ ദുരവസ്ഥയെന്നാണ് ശങ്കര്‍ ചൂണ്ടിക്കാട്ടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →