മന്ത്രി ചേതന്‍ ചൗഹാന്‍ മരിച്ചത് കൊവിഡ് ബാധിച്ചല്ല; ചികില്‍സാ പിഴവുണ്ടായി; അന്വേഷണം വേണമെന്ന് ആംആദ്മിയും ശിവസേനയും

ലക്നൗ: ഉത്തര്‍പ്രദേശ് മന്ത്രി ചേതന്‍ ചൗഹാന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ശിവസേനയും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി. കോവിഡ് ബാധിച്ചാണ് ചേതന്‍ ചൗഹാന്‍ മരിച്ചത്. ലക്നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചേതനെ ഏത് സാഹചര്യത്തിലാണ് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് വ്യക്തമാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആരോഗ്യ മന്ത്രി സുരേഷ് ഖന്ന, സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എംഡി ധിമാന്‍ എന്നിവര്‍ക്കെതിരേ ചികില്‍സാ പിഴവിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി എം പി സഞ്ജയ് സിങ് ലക്‌നൗ പോലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ശിവസേന നേതാക്കള്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പാട്ടേലുമായി കൂടിക്കാഴ്ച നടത്തി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കൈമാറി. ഓഗസ്റ്റ് 16നാണ് 73കാരമായ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലിരിക്കെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളാകുകയും ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഏത് സാഹചര്യത്തിലാണ് മന്ത്രി ചേതന്‍ ചൗഹാനെ ലഖ്‌നൗവിലെ എസ്ജിപിജിഐയില്‍ നിന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയതെന്ന് വ്യക്തമാക്കണം. പ്രശസ്ത ആശുപത്രിയായ എസ്ജിപിജിയില്‍ സര്‍ക്കാരിന് വിശ്വാസമില്ലേ?’ ശിവസേന പ്രസ്താവനയില്‍ ചോദിച്ചു.

ചൗഹാന്‍ മരിച്ചത് കോവിഡ് ബാധിച്ചല്ലെന്നും എസ്ജിപിജിഐയിലെ ചികിത്സാ പിഴവ് മൂലമാണെന്നും എസ്.പി എംഎല്‍സി സുനില്‍ സിംഗ് സജാന്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കൃത്യസമയത്ത് ചികിത്സ കിട്ടാതിരുന്നതാണ് മരണകാരണമെന്ന് മറ്റ് ചില നേതാക്കളും ആരോപണം ഉന്നയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →