ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച കാര്യം മാത്രം അദ്ദേഹം തന്നോടു പറഞ്ഞില്ല , അതിൽ അത്ര പ്രാധാന്യമൊന്നും പ്രതിഭാധനനായ ആ മനുഷ്യന് തോന്നിക്കാണില്ല.
ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തെ കുറിച്ച് ഇങ്ങനെ പറയുന്നത് മുൻ ഇന്ത്യൻ താരവും ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബൗളിംഗ് പരിശീലകനുമായ ലക്ഷ്മിപതി ബാലാജിയാണ്.
സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് ഷോയിലാണ് എം.എസ് ധോണിയുടെ വിചിത്രമായ പെരുമാറ്റത്തെ കുറിച്ച് ബാലാജി വെളിപ്പെടുത്തിയത്.
അദ്ദേഹം പറയുന്നത് ഇങ്ങനെ, ‘ഇന്‍സ്റ്റഗ്രാമില്‍ വിരമിക്കല്‍ പ്രഖ്യാപനം പോസ്റ്റ് ചെയ്ത ശേഷം ധോണി എന്റെ അടുത്തേക്കാണ് വന്നത്. ഞാനാണെങ്കില്‍ അക്കാര്യം അറിഞ്ഞിരുന്നുമില്ല. എല്ലാ ദിവസവും പരിശീലനത്തിനുശേഷം ധോണിയുമായി പിച്ചിനെക്കുറിച്ചും പരിശീലനത്തെക്കുറിച്ചുമെല്ലാം സംസാരിക്കുന്ന പതിവ് എനിക്കുണ്ട്. അന്നും പരിശീലനം കഴിഞ്ഞ് ഗ്രൗണ്ടില്‍നിന്ന് കയറി അകത്തെത്തി.
പിച്ചില്‍ കൂടുതല്‍ വെള്ളമൊഴിച്ച് നനയ്ക്കാന്‍ ഗ്രൗണ്ട്സ്മാനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പതിവുപോലെ അദ്ദേഹം എന്നോട് പറഞ്ഞു. ഞാന്‍ ശരിയെന്ന് മറുപടിയും നല്‍കി. ഈ സമയത്തൊന്നും അദ്ദേഹം വിരമിച്ച കാര്യം ഞാനറിഞ്ഞിരുന്നില്ല. അതാണ് ധോണിയുടെ രീതി. എത്ര പ്രധാനപ്പെട്ട കാര്യമാണെങ്കിലും സ്വാഭാവികമായി ചെയ്യും. എല്ലാറ്റിനോടും ഒരു പരിധിയില്‍ കൂടുതല്‍ അടുക്കാത്ത സ്വഭാവമാണ് അദ്ദേഹത്തിന്റേത്. എന്തൊക്കെ സംഭവിച്ചാലും ആ ജീവിതം നിശ്ചലമാകില്ല. അദ്ദേഹം പതിവുപോലെ മുന്നോട്ടുപോകും.’
പ്രതിഭാ ധനനായ ധോണിയെന്ന ക്രിക്കറ്റർ ഏത് വിധത്തിലാണ് ഫിനിഷിംഗ് സമ്മർദ്ധങ്ങളെ മറികടന്നത് എന്ന് വ്യക്തമാക്കുന്നതു കൂടിയായി ബാലാജിയുടെ ഈ വെളിപ്പെടുത്തൽ.

