എറണാകുളം: തന്റെ സിനിമാ ജീവിതം പത്തുവര്‍ഷം പിന്നിടുമ്പോള്‍ ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ ഓര്‍മകള്‍ പങ്കുവെക്കുന്നു. സിനിമ കരിയറാക്കണമെന്നായിരുന്നു തന്റെ ആഗ്രഹം. ആ ആഗ്രഹം വിവരിച്ച് ലോഹിതദാസിന് ഒരു കത്തെഴുതി. വടിവൊത്ത കൈയ്യക്ഷരം കണ്ട് ഇഷ്ടപ്പെട്ട ലോഹിസാര്‍ വീട്ടില്‍ വന്നു കാണാന്‍ പറഞ്ഞു. ഒരു ഓട്ടോയില്‍ വീടു തിരക്കിച്ചെന്നപ്പോഴാണ് ആദ്യം കാണുന്നത്. ഒരു ഫോട്ടോയില്‍ പോലും മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. സിനിമയോടുള്ള സ്‌നേഹം ലോഹിസാറിന് ഇഷ്ടമായി. നിവേദ്യത്തില്‍ നായകനാകാനുള്ള അവസരം വെച്ചു നീട്ടി. പക്ഷേ അഭിനയത്തെ കുറിച്ച് പഠിക്കാതെ ധൈര്യമുണ്ടായില്ല. ഒന്നുമറിയാതെ സിനിമയിലേക്ക് എടുത്ത് ചാടണ്ട എന്നായിരുന്നു തീരുമാനം. പക്ഷേ, വൈകാതെ ലോഹിസാര്‍ മരണപ്പെട്ടപ്പോഴാണ് എനിക്ക് സംഭവിച്ച നഷ്ടം തിരിച്ചറിഞ്ഞത്. ഞാന്‍ ഇനി എന്ത് എന്ന കണ്‍ഫ്യൂഷനായിരുന്നു.എന്റെ ജാതകം ശരിയല്ലാത്തത് കൊണ്ടാണ് ലോഹിതദാസ് സാര്‍ മരിച്ചെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. അത് വേദനിപ്പിച്ചു.
ഇതുവരെയുള്ള സിനിമാജീവിതത്തില് കുറേ ചീത്തപ്പേര് കിട്ടിയിട്ടുണ്ട്. അതിന്റെ തുടക്കം സാറിന്റെ മരണത്തിലാണ്. ഉണ്ണി മുകുന്ദന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. പിന്നീട് അവസരങ്ങള്‍ കിട്ടിത്തുടങ്ങി. തമിഴില്‍ നിന്ന് ആദ്യം അവസരം ലഭിച്ചു. അതു കഴിഞ്ഞ് പ്രമോദ് പപ്പന്‍ സാര്‍ ബാങ്കോക്ക് സമ്മര്‍ എന്ന സിനിമയിലെ വില്ലനാകാന്‍ വിളിച്ചു. അത് കഴിഞ്ഞപ്പോഴെക്കും ദിലീപ് പണിക്കര്‍ എന്ന അസോസിയേറ്റ് ഡയറക്ടര്‍ എന്നെ ബാബുചേട്ടന് (ബാബു ജനാര്‍ദ്ദനന്‍) പരിചയപ്പെടുത്തി. ബോംബെ മാര്‍ച്ച് 12 ന്റെ പ്ലാനിംഗിലായിരുന്നു അപ്പോള്‍ ബാബുചേട്ടന്‍. അദ്ദേഹം പറഞ്ഞതനുസരിച്ച് പോണ്ടിച്ചേരിയില്‍ ഡബിള്‍സിന്റെ സെറ്റില്‍ പോയി മമ്മൂക്കയെ കണ്ടു. അങ്ങനെ മലയാള സിനിമയിലെത്തി. അപ്പോഴും ആരോപണങ്ങള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല.
ഗുജറാത്തില്‍ നിന്നു വന്നവനാണെന്നും സൗന്ദര്യം മാത്രമേ ഉള്ളുവെന്നും പറഞ്ഞവരുണ്ട്. വെറും മസില്‍ മാത്രമാണെന്നും കുറ്റപ്പെടുത്തലുകള്‍ ഉണ്ടായി.
ആരോഗ്യമുള്ളത് പോലും ചീത്തപ്പേരായി മാറുകയാണ് ചെയ്തത്. മസിലുണ്ടായത് കൊണ്ട് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാന്‍ പ്രയാസമായിരിക്കുമെന്ന് ചിലര്‍ പറഞ്ഞു. ഇന്ന് എല്ലാത്തരം സിനിമകളും ചെയ്ത് കഴിഞ്ഞു. ചാണക്യതന്ത്രത്തില്‍ പെണ്‍വേഷം വരെ ചെയ്തു. അതില്‍ സിക്‌സ്പായ്‌ക്കോ മസിലോ ഒന്നും വിഷയമായില്ല. നല്ല ശരീരമുള്ളത് കൊണ്ടാണ് വിക്രമാദിത്യനിലെ മസിലളിയന്‍ എന്ന കഥാപാത്രം ലഭിച്ചത്. മല്ലുസിംഗില്‍ സ്വന്തമായി ഡബ്ബ് ചെയ്യാന്‍ പറ്റാത്തതില്‍ വലിയ വിഷമുണ്ടായിരുന്നു. കെഎല്‍ 10 ല്‍ മലപ്പുറം ഭാഷയില്‍ ഡബ്ബ് ചെയ്തു. ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞ് ഒഴിവാക്കപ്പെട്ട ഞാന്‍ മൂന്ന് പാട്ടുകള്‍ പാടി. മാസ്റ്റര്‍പീസും ഇരയും കഴിഞ്ഞപ്പോള്‍ എനിക്ക് ലഭിച്ച അഭിനന്ദനങ്ങളില്‍ ഒന്ന് സ്‌ക്രാച്ചുള്ള ആ ശബ്ദത്തിനായിരുന്നു. മാസ്റ്റര്‍പീസിലെ ജോണ്‍ തെക്കന്‍ എന്ന പൊലീസ് ഓഫീസര്‍ ശ്രദ്ധിക്കപ്പെട്ടു. ബാഗ്മതി, ഇര, ജനതഗാരേജ്, മാസ്റ്റര്‍പീസ്, ചാണക്യതന്ത്രം, അച്ചായന്‍സ്, മാമാങ്കം, മിഖായേല്‍, എന്നീ ചിത്രങ്ങളും എനിക്ക് നേട്ടമായി. ക്ലിന്റും വ്യക്തിപരമായി ഇഷ്ടപ്പെട്ട സിനിമയാണ്.
സെലിബ്രിറ്റി ആയതിന്റെ നേട്ടങ്ങളും ഒരുപാടുണ്ട്. വെറും പ്ലസ് ടു പാസായ ഞാനോടിക്കുന്ന കാറുകള്‍ ലാന്‍ഡ് റോവും ജീപ്പ് കോമ്പസുമൊക്കെയാണ്. ഒരു വീട്, രണ്ട് ഫളാറ്റ്. ചിലത് നേടുമ്പോള്‍ ചിലത് നഷ്ടമാകും. തന്റെ ജോലി അഭിനയമാണ്. അതനുസരിച്ച് ജീവിതത്തെ മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

