തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ ശാസ്ത്രജ്ഞൻ നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരത്തുക നൽകി. പോലീസിൻറെ ഹെഡ് ഓഫ് ദി അക്കൗണ്ടിൽ നിന്ന് ഒരു കോടി 30 ലക്ഷം രൂപയാണ് കൈമാറിയിരിക്കുന്നത്.
ഐഎസ്ആർഒ ചാരക്കേസിൽ പ്രതിചേർക്കപ്പെട്ടപ്പോൾ തന്നെ നമ്പിനാരായണൻ മാനനഷ്ടക്കേസ് നൽകിയിരുന്നു. ചാരക്കേസിൽ അദ്ദേഹത്തെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതിന് ശേഷവും മാനനഷ്ടകേസ് നിലനിന്നിരുന്നു.
നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. കൂടാതെ മനുഷ്യാവകാശകമ്മീഷനും അദ്ദേഹത്തിന് പത്ത് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ വച്ച് ഈ 60 ലക്ഷം രൂപ സർക്കാർ കൈമാറിയിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ നൽകിയ ഒരു കോടി 30 ലക്ഷം രൂപ.
തിരുവനന്തപുരം സബ് കോടതിയിൽ നിലനിന്നിരുന്ന നഷ്ടപരിഹാര കേസ് ഒത്തുതീർപ്പാക്കാൻ മുൻ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ഐഎംജി ഡയറക്ടറുമായ കെ ജയകുമാർ വഴി സർക്കാർ നടത്തിയ മധ്യസ്ഥ ശ്രമത്തിലാണ് ഈ തുകയ്ക്ക് മാനനഷ്ട കേസ് ഒത്തുതീർപ്പാക്കിയത്. ഇതിൻറെ അടിസ്ഥാനത്തിൽ നമ്പി നാരായണന് ഈ തുക നൽകുവാൻ ജൂലൈ 14-ന് സർക്കാർ ഉത്തരവിട്ടിരുന്നു