മൂന്നാർ: പെട്ടിമുടി ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു. മാധ്യമപ്രവർത്തക സംഘത്തിൻറെ വണ്ടിയുടെ ഡ്രൈവർക്കും ഇതിനുപുറമേ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാൽപതിലേറെ മാധ്യമപ്രവർത്തകർ സംഘമാണ് മൂന്നാറിൽ ക്യാമ്പ് ചെയ്ത് പെട്ടിമുടിയിലെ രക്ഷാപ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു വന്നിരുന്നത്. അപകടമുണ്ടായ ദിവസം മുതൽ മാധ്യമസംഘം ഇവിടെ ഉണ്ടായിരുന്നു. മരണമടഞ്ഞവരുടെ ആയിരക്കണക്കിന് ബന്ധുക്കൾ തമിഴ്നാട്ടിൽനിന്ന് ഇവിടെ വന്നു പോയിട്ടുണ്ട്. ഹോട്ട്സ്പോട്ടുകളിൽ നിന്ന് വന്നവരും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. അപകടസ്ഥലത്ത് മാധ്യമപ്രവർത്തകർക്ക് സാമൂഹിക അകലം പാലിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിൻറെ എല്ലാം പശ്ചാത്തലത്തിലാണ് മാധ്യമപ്രവർത്തകരെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഒരു മാധ്യമ പ്രവർത്തകനും മാധ്യമ സംഘത്തിൻറെ ഡ്രൈവർക്കും പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്ന 40 ഓളം വരുന്ന മാധ്യമപ്രവർത്തകരോട് അവർ താമസിക്കുന്ന ഹോട്ടലിൽ തന്നെ നിരീക്ഷണത്തിൽ കഴിയുവാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുകയായിരുന്നു.
പെട്ടിമുടിയിൽ റിപ്പോർട്ടിംഗിന് എത്തിയ വാർത്ത സംഘത്തിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു; നാല്പതോളം മാധ്യമപ്രവർത്തകർ നിരീക്ഷണത്തിൽ.
