ന്യൂ ല്‍ഹി- ഇന്‍ഡ്യന്‍ അതിര്‍ത്തിയില്‍ വീണ്ടും സൈനീക വിന്യാസം നടത്തി ചൈന. ഉത്തരാഖണ്ഡ് ലിപുലേഖ് ചുരത്തിനു സമീപമാണ് സൈനീക വിന്യാസം. ഏകദേശം 1000 ത്തോളം സൈനീകരെയാണ് ചൈന വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ നിന്ന് കുറച്ചു മാറിയാണ് ഇവരുടെ സ്ഥാനം . എന്നാലും ഏതു സാഹചര്യത്തേയും നേരിടാന്‍ തയ്യാറായി ആണ് ഇവര്‍ നില്‍ക്കുന്നതെന്നാണ് ഇന്ത്യക്ക് ലഭിച്ച വിവരം.
മേഖലയിലെ സൈനീകരുടെ അംഗബലം ഇന്‍ഡ്യയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നേപ്പാളിന്‍റെ നീക്കങ്ങളും ഇന്ത്യ വീക്ഷിക്കുന്നുണ്ട്. ഏത് സാഹചര്യങ്ങളേയും നേരിടാന്‍ സജ്ജമായാണ് ഇന്ത്യയെന്ന് സൈനീക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം സാഹചര്യങ്ങളില്‍ മഞ്ഞുമലകളില്‍ ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍, ടെന്‍റുകള്‍ തുടങ്ങിയവ ഉദ്പ്പാദിപ്പിക്കുന്നവരെ കണ്ടെത്താന്‍ യുഎസ് ,റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ എംബസികള്‍ക്ക് ഇന്ത്യ നിര്‍ദ്ദേശം നല്‍കി യിരുന്നു. മെയ് ആദ്യം മുതല്‍ കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷ സാധ്യത ഉണ്ടായിരുന്നെങ്കിലും ജൂണ്‍ പകുതിയോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ സംഭാഷണത്തെ തുടര്‍ന്ന്ചിലയിടങ്ങളില്‍ പിന്‍മാറ്റ നടപടികള്‍ ആരംഭിച്ചിരുന്നു.
എന്നിരുന്നാലും 2021 ലെ വേനല്‍ക്കാലം വരുമ്പോള്‍ പാംഗോങ്ങ് തടാകപ്രദേശത്ത് ചൈന വീണ്ടും അതിക്രമിച്ച് കയറാനിടയുണ്ടെന്ന് സൈന്യം കരുതുന്നു. ചൈനയുടെ വശത്ത് ശക്തി വര്‍ദ്ധിപ്പിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയിരുന്നതായി ലഡാക്കിലെ ഇന്ത്യന്‍ സൈന്യം കണ്ടെത്തിയിരുന്നു. സിക്കിം അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലും ലിപുലേഖ് ചുരത്തിലും ചൈനീസ് സേനാ വിന്യാസം കണ്ടെത്തിയത് ഇതിനൊപ്പമാണ്. മാനസരോവര്‍ യാത്രാവഴിയുടെ ഭാഗമായുളള ലിപുലേഖ് ചുരത്തിലേക്ക് ഇന്ത്യ 80 കിലോ മീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മ്മിച്ചത് എതിര്‍ത്ത് നേപ്പാള്‍ രംഗത്ത് വന്നിരുന്നു. പിന്നീട് ലിപുലേഖ് ഉള്‍പ്പെടുന്ന കാലാപാനി മേഖല തങ്ങളുടെ ഭൂപടത്തിലുള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം പ്രസിദ്ധീകരിച്ചതും വന്‍ വിവാദമായിരുന്നു..

