മധ്യപ്രദേശ്: അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി മഹേന്ദ്ര കുമാര്‍ ത്രിപാഠിയെയും മകനെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ സ്ത്രീയും മന്ത്രവാദിയും ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍. വിഷം കഴിച്ചതാണ് ഇരുവരുടെയും മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ജഡ്ജിയുമായി സൗഹൃദത്തിലായിരുന്ന സ്ത്രീയ്ക്ക് കഴിഞ്ഞ നാല് മാസമായി അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ജഡ്ജിയുടെ കുടുംബം അദ്ദേഹത്തിനൊപ്പം താമസിക്കാന്‍ വന്നതായിരുന്നു ഇതിന് കാരണം. ഇതിലുണ്ടായ ദേഷ്യത്തിലാണ് ചപ്പാത്തി മാവില്‍ വിഷം കലര്‍ത്തിയതെന്ന് സ്ത്രീ വ്യക്തമാക്കിയതായി പോലിസ് പറഞ്ഞു. രേവ, ചിന്ദ്വാര എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും ബെതുല്‍ പൊലീസ് സൂപ്രണ്ട് സിമല പ്രസാദ് പറഞ്ഞു.
അറസ്റ്റിലായ യുവതി എന്‍ജിഒ നടത്തിയിരുന്നെന്നും പരേതനായ ജഡ്ജിയെയും കുടുംബത്തെയും ദുര്‍മന്ത്രവാദ ആചാരങ്ങളെക്കുറിച്ചും പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനായി പ്രാര്‍ഥിക്കുന്നതിനെക്കുറിച്ചും ഉപദേശിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ജഡ്ജിക്ക് സംഘം ചപ്പാത്തി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മാവില്‍ വിഷം കലര്‍ത്തി നല്‍കി. തുടര്‍ന്ന് ഇത് കഴിക്കാന്‍ ഉപദേശിക്കുകയായിരുന്നു വെന്നും പൊലീസ് പറഞ്ഞു.
ജൂലൈ 20നാണ് ജഡ്ജിയും മക്കളും വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചത്. വിഷം കലര്‍ന്ന മാവ് വീട്ടില്‍ നിന്ന് കണ്ടെത്തുകയും പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. ഭാര്യ തയ്യാറാക്കിയ ഭക്ഷണം കഴിച്ച ശേഷം ജഡ്ജിക്കും രണ്ട് ആണ്‍മക്കള്‍ക്കും അവശത അനുഭവപ്പെടുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം രണ്ടാമത്തെ മകന്റെ നില മെച്ചപ്പെട്ടു. അതേസമയം, ജഡ്ജിയുടെ ഭാര്യ അന്ന് രാത്രി ഭക്ഷണം കഴിക്കാത്തതിനാല്‍ അവര്‍ തലനാരിഴക്ക് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.എം.കെ ത്രിപാഠിയുടെ നില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് ജൂലൈ 24ന് നാഗ്പൂര്‍ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 26 ന് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ അദ്ദേഹം മരിച്ചു. അദ്ദേത്തിന്റെ മരണത്തിന് ഒരു ദിവസം മുമ്പ് മൂത്തമകന്‍ മരിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി പ്രതികളില്‍ ഒരാളായ സന്ധ്യ സിങ് പിതാവുമായി ബന്ധപ്പെട്ടിരുന്നുവെന്നും എം.കെ ത്രിപാഠിയുടെ രണ്ടാമത്തെ മകന്‍ ആശിഷ് രാജ് മാധ്യമങ്ങളോട് പറഞ്ഞു.

