ജയ്പൂർ : രാജസ്ഥാനില്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിയമസഭ വിളിക്കാനാകില്ലെന്ന ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ നിലപാടിനെ എതിര്‍ത്ത് മുഖ്യമന്ത്രി അശോക് ഗഹലോത്ത്. മുഖ്യമന്ത്രി എം എല്‍ എ-മാരേയും കൂട്ടി രാജ്ഭവനിലെ പുല്‍ത്തകിടില്‍ ഇരുന്നു മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. പുറത്തുവന്ന ഗവര്‍ണര്‍ അവരോട് നിശബ്ദരായി ഇരിക്കാന്‍ ആവശ്യപ്പെട്ടു. മൂന്നു ബസു നിറയെ എം എല്‍ എ-മാരുണ്ടായിരുന്നു. 102 എം എല്‍ എ-മാരുടെ പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.
തിങ്കളാഴ്ച നിയമസഭ വിളിച്ചുകൂട്ടി ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗഹലോത്തിന്റെ ആവശ്യം. തീരുമാനം അനുകൂലമല്ലെങ്കില്‍ രാജ്ഭവനില്‍ ധര്‍ണയിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം ശനിയാഴ്ച ജനങ്ങള്‍ രാജ്ഭവന്‍ വളഞ്ഞാല്‍ തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നും അവര്‍ ഭീഷണിപ്പെടുത്തി.
ഗഹലോത്തിന്റെ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ബി ജെ പി അധ്യക്ഷന്‍ സതീഷ് പൂനിയയും രംഗത്തുവന്നു. കസേര സംരക്ഷിക്കാന്‍ രാജ്ഭവന്‍ ഘരാവോ ചെയ്ത് ഭീഷണിപ്പെടുത്തുകയാണോ, സമ്മേളനം വിളിക്കാന്‍ ഗവര്‍ണറെ നിര്‍ബന്ധിതരാക്കുയാണോ, ഭരണഘടനയ്ക്കും നിയമത്തിനും അതീതരാണോ, ചരിത്രം അതിന് മാപ്പു നല്‍കുകയില്ല എന്നെല്ലാം സതീഷ് പൂനിയ വിമര്‍ശിച്ചു.
സച്ചിന്‍ പൈലറ്റിന്റേയും ഒപ്പമുള്ള എം എല്‍ എ മാരുടേയും അയോഗ്യത നോട്ടീസിനെതിരെ നല്‍കിയ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഇതിനെതിരെ സുപ്രീംകോടതിയിലേക്ക് പോകാനാണ് ഗഹലോത്തിന്റെയും എംഎല്‍എ-മാരുടേയും തീരുമാനം. കേന്ദ്രസര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിനുവഴങ്ങിയാണ് ഗവര്‍ണര്‍ നിയമസഭ വിളിച്ചുകൂട്ടാത്തതെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഹൈക്കോടതിയുടെ ഈ നിർദ്ദേശത്തിനു പിന്നാലെയാണ് ഗഹലോത്തും എം എല്‍ എ-മാരും ഈ നടപടി കൈക്കൊണ്ടത്.

