ടിക്‌ടോക്കില്‍ പരിചയപ്പെട്ട സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, ചൈനീസ് ആപ്ലിക്കേഷനെതിരേ പാകിസ്താന്‍

ലാഹോര്‍: ഇന്ത്യക്കു പിന്നാലെ ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കെതിരേ മിക്ക രാജ്യങ്ങളിലും ഡിമാന്‍ഡ് ഉയരുകയാണ്. ജനപ്രിയ സ്മാര്‍ട് ഫോണ്‍ വീഡിയോ ആപ്ലിക്കേഷനായ ടിക്‌ടോക് ഉടന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിക്കഴിഞ്ഞു. ടിക് ടോക്കിനെതിരേ കോടതിയില്‍ ഹര്‍ജി നല്‍കിയതായി ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു പൗരനുവേണ്ടി അഭിഭാഷകന്‍ നദീം സര്‍വര്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ടിക്‌ടോക്കില്‍ പരിചയപ്പെട്ട സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ടിക്‌ടോക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുമായി ബന്ധപ്പെട്ട് രാജ്യത്ത് പത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം കോടതിയെ അറിയിച്ചു. മാത്രമല്ല, വിഡിയോ ഷെയറിങ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രശസ്തിക്കും റേറ്റിങ്ങിനും അശ്ലീലം പ്രചരിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ടിക്‌ടോക് മാറിയെന്നും അദ്ദേഹം ആരോപിച്ചു.

ടിക്‌ടോക്കിനെതിരായ പ്രധാന നിവേദനം ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും ഇക്കാര്യത്തിനു വലിയ പ്രാധാന്യമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ടിക്‌ടോക് വീഡിയോ ആപ്ലിക്കേഷന്‍ ആധുനിക ലോകത്തെ വലിയ ദുരന്തമാണെന്നും സമാനമായ കേസ് ബംഗ്ലാദേശിലും മലേഷ്യയിലും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും നദീം സര്‍വര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →