സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച മൂന്നു പരിപാടികളില്‍ സ്വപ്‌നയ്ക്ക് നിര്‍ണായക റോള്‍, വിമാനത്താവളത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് പരിശോധിക്കും

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച മൂന്നു ചടങ്ങുകളില്‍ മുഖ്യ സംഘാടകയായി സ്വപ്‌ന. കൊച്ചിയില്‍ നടന്ന ഹാഷ് ഫ്യൂച്ചര്‍, കൊച്ചി ഡിസൈന്‍ വീക്ക്, കോവളത്തു നടന്ന ബഹിരാകാശ ഉച്ചകോടി തുടങ്ങി പരിപാടികളാണ് സംശയത്തിന്റെ നിഴലിലുള്ളത്. മൂന്നു പരിപാടികളും സംഘടിപ്പിച്ചത് ഐടി വകുപ്പിന്റെ ആഭിമുഖ്യത്തിലായിരുന്നു. പങ്കെടുക്കാന്‍ വന്ന വിദേശ പ്രതിനിധികളെ വിമാനത്താവളങ്ങളിലെ ഗ്രീന്‍ ചാനലിലൂടെ പുറത്തിറക്കിയതിനൊപ്പം സ്വര്‍ണക്കടത്തും നടന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ ആ വഴിക്കും കസ്റ്റംസ് അന്വേഷണം തുടങ്ങി. വന്നവരെക്കുറിച്ചുള്ള വിവരങ്ങളും വിമാനത്താവളത്തിലെ സിസി ടിവി ദൃശ്യങ്ങളുമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.

മൂന്നിടത്തും നടത്തിപ്പുകാരായി സ്വപ്‌നയും സരിത്തും ഉണ്ടായിരുന്നു. നയതന്ത്ര പ്രതിനിധികള്‍, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ആവശ്യപ്രകാരം ഗ്രീന്‍ചാനലിലൂടെ പരിശോധനയില്ലാതെ കടത്തിവിടാറുണ്ട്. മൂന്നു പരിപാടികള്‍ക്കും വിദേശ പ്രതിനിധികള്‍ ഇതുവഴി പുറത്തെത്തിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. 2018 മാര്‍ച്ച് 12, 13 തീയതികളില്‍ കൊച്ചിയിലെ പ്രമുഖ സ്വകാര്യ ഹോട്ടലിലാണ് ഹാഷ് ഫ്യൂച്ചര്‍ എന്ന ഡിജിറ്റല്‍ കോണ്‍ക്ളേവ് നടന്നത്. നിരവധി വിദേശ- സ്വദേശ പ്രതിനിധികള്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അന്ന് യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരിയായിരുന്ന സ്വപ്നയും സരിത്തും നടത്തിപ്പുകാരുടെ റോളിലായിരുന്നു.

2019 ഡിസംബര്‍ 12, 13,14 തീയതികളില്‍ കൊച്ചിയില്‍ നടന്ന ഡിസൈന്‍ വീക്കില്‍ ഐടി വകുപ്പിന്റെ പ്രതിനിധിയായാണ് സ്വപ്ന പങ്കെടുത്തത്. വിദേശ പ്രതിനിധികളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് എത്തിക്കുന്ന ചുമതല സ്വപ്നയ്ക്കും സരിത്തിനുമായിരുന്നു. കൂടാതെ 2019 ഡിസംബര്‍ 31 മുതലുള്ള ദിവസങ്ങളില്‍ കോവളത്തു നടന്ന സ്പേസ് ഉച്ചകോടിയുടെ മുഖ്യസംഘാടകയും സ്വപ്ന ആയിരുന്നു. തിരുവനന്തപുരത്തെ സ്പേസ് നഗരമായി പ്രഖ്യാപിച്ചത് ഈ ചടങ്ങിലാണ്. യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസയ്ന്‍ അല്‍ സാബിക്കു പുറമേ യുഎഇയിലെ ഏതാനും സര്‍വകലാശാലാ പ്രതിനിധികളെയും ചടങ്ങിനെത്തിച്ചത് സ്വപ്‌നയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →