ഓഗസ്റ്റ് അവസാനത്തോടെ കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് കേസുകളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തനിവാരണ അതോരിറ്റിയുടെ കണക്കു പ്രകാരം ഓഗസ്റ്റ് മാസം അവസാനം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ അവസ്ഥവച്ചുള്ള സൂചനയാണ് ഇവര്‍ നല്‍കുന്നതെന്നും. ഇത് കുറയുകയോ വര്‍ധിക്കുകയോ ചെയ്യാം. ശ്രദ്ധപാളിയാല്‍ സംഖ്യ പ്രതീക്ഷിക്കുന്നതിലും വലുതാകും. അതിനാല്‍ എല്ലാവരും കോവിഡ് സുരക്ഷ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

സംസ്ഥാനത്ത് 10 ലക്ഷം പേരില്‍ 109 പേര്‍ക്കാണു രോഗം. രാജ്യത്താകെ ഇത് 362 ആണ്. സംസ്ഥാനത്ത് മരണനിരക്ക് 0.6 ശതമാനം ആണ്. രാജ്യത്തിന്റെത് മൂന്നു ശതമാനത്തില്‍ കൂടുതലാണ്. ഇവിടെയുണ്ടായ 22 മരണങ്ങളില്‍ 20 പേര്‍ക്ക് മറ്റു ഗുരുതര രോഗങ്ങള്‍ ബാധിച്ചവരായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂലൈയില്‍ പ്രതിദിനം 15,000 കോവിഡ് പരിശോധന നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഓരോരുത്തരും സര്‍ക്കാരിന്റെ പദ്ധതികളോടു സഹകരിക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട്ടില്‍നിന്ന് പുറത്തുപോവുന്ന മുഴുവന്‍പേരും അവര്‍ വീട്ടില്‍നിന്ന് പുറപ്പെട്ട സമയം, സന്ദര്‍ശിച്ച സ്ഥാപനങ്ങള്‍, യാത്ര ചെയ്ത റോഡ്, ബന്ധപ്പെട്ട ആളുകള്‍, ബസിലോ ടാക്‌സിയിലോ സഞ്ചരിച്ചാല്‍ ആ വാഹനത്തിന്റെ നമ്പര്‍ മുതലായവ ഉള്‍പ്പെടുത്തി ട്രാവല്‍ ഡയറി രേഖപ്പെടുത്തണം. വിവാഹം, മരണം, സമരം മുതലായവയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതും ഡയറിയില്‍ രേഖപ്പെടുത്തണം. ഇത് കൃത്യമായി പാലിച്ചാല്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ കൊറോണ വൈറസ് ബാധയേറ്റാല്‍ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ എളുപ്പം സാധിക്കും. നാം ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ സ്വയം നിരീക്ഷണത്തിനും സഹായകരമായിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →