കോട്ടയം : സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നൽകി അടുപ്പം സ്ഥാപിക്കുകയും വിശ്വാസം മുതലെടുത്ത് സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്തു എന്ന പരാതിയിൽ റെയിൽവേ ടിക്കറ്റ് ക്ലാർക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അന്വേഷണത്തിനൊടുവിലാണ് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെ സീനിയർ ടിക്കറ്റ് ക്ലാർക്ക് ആയ തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം ഭാഗത്ത് സാകേതിൽ പി എസ് അരുൺ (33) അറസ്റ്റിലായത്.
പരിചയം മുതലെടുത്ത് ഇവരുടെ നഗ്നചിത്രങ്ങൾ ഇയാൾ കരസ്ഥമാക്കി. അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പലപ്പോഴായി സ്വർണവും പണവും കൈവശപ്പെടുത്തി. ഭീഷണിപ്പെടുത്തി ഇവരുടെ സ്വത്തു ക്കൾ എഴുതി വാങ്ങിക്കുവാൻ ശ്രമിച്ചു. സമ്മർദ്ദവും ഭീഷണിയും അസഹ്യമായ പ്പോൾ പലതവണ ജീവനൊടുക്കാൻ പരാതിക്കാരി ശ്രമിച്ചു. ഒടുവിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കേസന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളും ഫോൺ രേഖകളും പരിശോധിച്ച പോലീസിന് ഇയാളുടെ ഗുരുതരമായ കുറ്റകൃത്യവും സ്വഭാവം വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു. പ്രതി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ വരുന്ന പെൺകുട്ടികളുടെ ഫോൺ നമ്പർ അപേക്ഷാഫോമിൽ നിന്ന് കരസ്ഥമാക്കി പിന്നീട് അവരെ വിളിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തിരുന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇയാളുടെ ചതിയിൽ നിരവധി പെൺകുട്ടികൾ ഉള്‍പ്പെട്ടതിന്റെ തെളിവുകൾ പോലീസിന് ഫോൺ രേഖകളിൽ നിന്നും ലഭിച്ചു.

