കാലിഫോർണിയ: കൊച്ചുപെണ്‍കുട്ടികളെ വീഴ്ത്താന്‍ ഫേസ്ബുക്ക് ഉപയോഗിച്ചിരുന്ന വിരുതനെ ഒടുവില്‍ പൊക്കി. സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ചുകഴിഞ്ഞ ഇയാളെ ഏറെ പാടുപെട്ടാണ് ഫേസ്ബുക്ക് കുടുക്കിയത്. ഇതിനായി ഫേസ്ബുക്ക് ചെലവഴിച്ചത് ലക്ഷങ്ങള്‍. മാത്രമല്ല പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്യേണ്ടിവന്നു. ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളെ സ്ഥിരമായി ഭീഷണിപ്പെടുത്തുന്ന യുവാവിനെ ഫേസ്ബുക്ക് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഇയാളെ വെളിച്ചത്ത് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐപി അഡ്രസില്‍ കൃത്രിമംകാട്ടിയാണ് അയാള്‍ മുന്നോട്ടുപോയത്. ബ്രയന്‍ കില്‍ എന്ന പേരിലാണ് ഇയാള്‍ കുട്ടികളുമായി ചങ്ങാത്തം കൂടിയിരുന്നത്.
സ്കൂള്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ചശേഷം അവരുടെ നഗ്നചിത്രങ്ങളും വീഡിയോയും ആവശ്യപ്പെടും. നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്നും കുട്ടി പഠിക്കുന്ന സ്കൂളില്‍ വെടിവയ്പ്പു നടത്തുമെന്നുമെല്ലാം ഭീഷണിപ്പെടുത്തും. ഒരു ഡസനോളം കുട്ടികളെ ഇയാള്‍ ഇത്തരത്തില്‍ ചൂഷണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. പ്രതിയെ പിടികൂടുന്നതിനായി എഫ്ബിഐ ശ്രമിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. ഇതേത്തുടര്‍ന്നാണ് ഫേസ്ബുക്ക് സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയത്.
അന്വേഷണത്തിന്റെ അവസാനം ബുസ്റ്റര്‍ ഹെര്‍ണാണ്ടസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ടെയ്ല്‍സ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇയാള്‍ ഉപയോഗിച്ചത്. വീഡിയോ പ്രോഗ്രാമിലൂടെ ഹാക്ക് ചെയ്താണ് പ്രതിയെ കുടുക്കിയത്.