തിരുവനന്തപുരം: മുതിര്‍ന്ന ആര്‍.എസ്.എസ്. പ്രചാരകനും ബിഎംഎസ് മുന്‍ അഖിലേന്ത്യാ വര്‍ക്കിങ് പ്രസിഡന്റുമായിരുന്ന ആര്‍.വേണുഗോപാല്‍(96) അന്തരിച്ചു. കൊച്ചിയിലെ മാധവനിവാസിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് പച്ചാളം ശ്മശാനത്തില്‍ നടക്കും. ഇന്ന് വ്യാഴാഴ്ച രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ 11-6-2020 വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് എറണാകുളം പച്ചാളം സ്മശാനത്തിൽ സംസ്കാരം നടക്കും.
കേസരി മുഖ്യ പത്രാധിപരായിരുന്ന അദ്ദേഹം രണ്ടു തവണ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നേതാവാണ്. ചൈന സന്ദര്‍ശിച്ച ആദ്യ കമ്മ്യൂണിസ്റ്റ്കാരനല്ലാത്ത തൊഴിലാളി നേതാവ് ആര്‍.വേണുഗോപാലായിരുന്നു. കൊല്ലങ്കോട് രാവുണ്യാരത്ത് തറവാട്ടില്‍ നാണിക്കുട്ടിയമ്മയുടെയും നിലമ്പൂര്‍ കോവിലകത്ത് കൊച്ചുണ്ണി തിരുമുല്‍പ്പാടിന്റെയും മകനായി 1925ലാണ് ആര്‍ വേണുഗോപാലിന്റെ ജനനം. പാലക്കാട് വിക്ടോറിയ കോളേജ്, ബനാറസ് ഹിന്ദു സര്‍വകലാശാല എന്നിവിടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ഉന്നതവിദ്യഭ്യാസത്തിന് ശേഷം ആര്‍.എസ്.എസ്.പ്രചാരകനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ആര്‍.എസ്.എസ്.പ്രവര്‍ത്തനത്തിനായി കേരളത്തിലെത്തിയ ദത്തോപാന്ത് ഠേഗ്ഡിയാണ് വേണുഗോപാലിനെ മികച്ച പ്രവര്‍ത്തകനാക്കി മാറ്റിയത്.
വിദ്യാര്‍ഥിയായിരിക്കെ ദത്തോപന്ത് ഠേംഗ്ഡിയുമായുള്ള അടുപ്പം ആര്‍എസ്എസിന്റെ പ്രവര്‍ത്തകനാക്കി. 1946ല്‍ സംഘപ്രചാരകനായി. 1965ല്‍ പി പരമേശ്വരന്റെ സഹായിയായി ഭാരതീയ ജനസംഘത്തിന്റെ ചുമതല ഏറ്റെടുത്തു. 1967ല്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. ബിഎംഎസ് സംസ്ഥാന ജനറര്‍ സെക്രട്ടറിയായും ദേശീയ സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

