ന്യൂഡല്‍ഹി: ഫലസ്തീനികളുടെ ഭൂപ്രദേശങ്ങള്‍ കൈയേറി ജൂതന്മാര്‍ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്താന്‍ ഇസ്രയേലി പാര്‍ലമെന്റ് പാസാക്കിയ നിയമം സുപ്രിംകോടതി റദ്ദാക്കി. 2017ല്‍ പാസാക്കിയ നിയമമാണ് ഇസ്രയേല്‍ സുപ്രിംകോടതി മരവിപ്പിച്ചത്. സുപ്രിംകോടതിയുടെ ഈ നടപടി വെസ്റ്റ് ബാങ്കിലെ കുടിയേറ്റ പ്രദേശങ്ങള്‍ ഏകപക്ഷീയമായി ഇസ്രയേലിനോടു ചേര്‍ക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരുങ്ങുന്നതിന് തിരിച്ചടിയായി. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി കോടതിവിധിയെ വിമര്‍ശിച്ചു രംഗത്തുവന്നു. കുടിയേറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ പുതിയ നിയമമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു.
അഞ്ചുലക്ഷത്തോളം ഇസ്രയേലി അനധികൃത കുടിയേറ്റക്കാരാണ് വെസ്റ്റ്ബാങ്കി ലുള്ളത്. കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയും റോഡുകളും പാലങ്ങളും കുത്തി പ്പൊളിച്ചും എതിര്‍ക്കുന്നവരെ ആക്രമിച്ചും ഇസ്രയേല്‍ക്കാര്‍ അവിടം കൈയട ക്കിയിരിക്കുന്നു. ഫലസ്തീനികള്‍ സമ്മതിച്ചില്ലെങ്കിലും അവരുടെ ഭൂമി പിടി ച്ചെ ടുത്ത് വീട് നിര്‍മിക്കുന്നതിനും ഫലസ്തീനികള്‍ക്ക് ‘നഷ്ടപരിഹാരം’ എന്ന പേരില്‍ ചെറിയൊരു തുക നല്‍കി ഒഴിവാക്കാനുമുള്ളതായിരുന്നു നിയമം.
വെസ്റ്റ് ബാങ്കിലെ മൂന്നിലൊന്ന് പ്രദേശവും ഇസ്രയേലിനു നല്‍കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ജനുവരിയില്‍ അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ക്ക് ബദലായ ഒരു ഫോര്‍മുല ഫലസ്തീന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കുന്ന ചതുര്‍ശക്തികള്‍ക്ക് ഇതു സമര്‍പ്പിച്ചിരി ക്കുകയാണ്. നഷ്ടപ്പെടുന്ന ഭൂമിക്ക് തുല്യമൂല്യവും വിസ്തൃതിയുമുള്ള ഭൂമി ഇസ്രയേലില്‍നിന്ന് ലഭിക്കണമെന്നാണ് അവരുടെ ആവശ്യം.

