വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന് സുപ്രിംകോടതിയില്‍ കേസ്‌ ഫയല്‍ ചെയ്ത നിതിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു, ഇന്ന് പേരാമ്പ്രയില്‍ സംസ്‌കരിക്കും

കോഴിക്കോട്‌ : ഷാര്‍ജയില്‍ അന്തരിച്ച നിതിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് ദുബായില്‍നിന്ന് മൃതദേഹം എത്തിച്ചത്. മൃതദേഹം ഉടന്‍ ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. നിതിന്റെ ഭാര്യ ആതിര ചൊവ്വാഴ്ചയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തെ തുടര്‍ന്ന് ആതിര കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലാണ്. ഇവരെ കാണിക്കാന്‍ വേണ്ടി മൃതദേഹം ആദ്യം ആശുപത്രിയിലെത്തിക്കും. അതിനുശേഷം പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലേക്ക് കൊണ്ടുപോവും. വൈകീട്ട് സംസ്‌കാരം നടത്തും. തിങ്കളാഴ്ചയാണ് ഹൃദയാഘാതംമൂലം നിതിന്‍ ദുബായില്‍ മരിച്ചത്.

കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ സമയത്ത് വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചതോടെയാണ് നിതിനും ഭാര്യ ആതിരയും ശ്രദ്ധേയരായത്. ഏഴുമാസം ഗര്‍ഭിണിയായിരുന്ന ആതിര ദുബായില്‍നിന്നുള്ള ആദ്യവിമാനത്തില്‍തന്നെ നാട്ടിലെത്തിയിരുന്നു.

അന്ന് ആതിരയ്ക്കൊപ്പം പോരാന്‍ ലഭിച്ച അവസരം കൂടുതല്‍ ആവശ്യമുള്ള മറ്റൊരാള്‍ക്കു നല്‍കുകയാണ് നിതിന്‍ ചെയ്തത്. ഈ മാസം കുഞ്ഞിനെ കാണാന്‍ വരാനിരിക്കെയാണ് നിതിന്റെ അപ്രതീക്ഷിതമായ വേര്‍പാട്. നിതിന്റെ മരണവിവരം ആതിരയെ അറിയിച്ചിരുന്നില്ല. ഗുരുതരമായ അസുഖമുണ്ടെന്ന് പറഞ്ഞിരുന്നു. ഇത് കേട്ടപാടെ ബോധരഹിതയായ ആതിരയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയിലുടെ കുഞ്ഞിനെ പുറത്തെടുക്കുകയു മായിരുന്നു. നിതിന്റെ മരണവിവരം ആതിരയെ അറിയിച്ചു. നിതിന്റെ മൃതദേഹം കാണണമെന്ന് ആതിര ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →