ന്യൂഡല്‍ഹി: മരണഭയംകൊണ്ട് ആശുപത്രികളിലെത്തുന്ന രോഗികളെ മരണത്തിലേക്കുതന്നെ തള്ളിവിടുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ഡല്‍ഹിയിലും യുപിയിലുമായി ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതുകൊണ്ട് അടുത്തനാളില്‍ നാലു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാല് ആശുപത്രി കളുടെ വാതിലില്‍ മുട്ടിവിളിച്ചിട്ട് പ്രവേശനം ലഭിക്കാതെ അഞ്ചാമത്തെ ആശുപത്രിയിലേക്ക് പോവുമ്പോള്‍ ഓട്ടോറിക്ഷയില്‍ മരണംവരിച്ച ഗര്‍ഭിണി ഉത്തര്‍പ്രദേശിലാണ്.
എട്ട് ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട് ഒമ്പതാമത്തെ ആശുപത്രി യിലേക്ക് പോവുമ്പോളാണ് ആംബുലന്‍സില്‍ 48 കാരി മമതാദേവി മരിച്ചത്. യുപിയിലെ ഖോഡ ഗ്രാമത്തിലെ പ്രതാപ് വിഹാര്‍ കോളനിയില്‍ താമസിച്ചിരുന്ന മമതാദേവിക്ക് ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്നാണ് നോയിഡയിലെയും ഗാസിയാബാദിലെയും ഡല്‍ഹിയിലെയും എട്ട് ആശുപത്രികളില്‍ ചികില്‍സ യ്ക്കായി ചെന്നത്. അടുത്തിടെ ജോലി നഷ്ടപ്പെട്ട മകന് അര്ജുന് സിംഗ് മാതാവു മായി ആംബുലന്‍സിലാണ് ഡല്‍ഹിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ആദ്യമെത്തിയത്. ആശുപത്രിയില്‍ ബെഡ് ഒഴിവില്ലെന്ന് അറിയിച്ച് പറഞ്ഞു വിടുകയായിരുന്നു.
നോയിഡയിലെ എട്ട് ആശുപത്രികളിലെത്തിയെങ്കിലും ചികില്‍സ കിട്ടാതെ എട്ടുമാസം ഗര്‍ഭിണിയായ നീലംകുമാരിയെന്ന 30 കാരിയും അവരുടെ നവജാത ശിശുവും മരിച്ചതിനു പിന്നാലെയാണിത്. നോയിഡയിലെതന്നെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണിയായ 26 കാരി പൂനം റോഡില്‍ പ്രസവിക്കേണ്ടിവന്ന വാര്‍ത്തയും ഈയാഴ്ച വന്നിരുന്നു. ഇവരുടെ കുട്ടി മരിച്ചുപോയി.
ആവശ്യത്തിനു ബെഡ് ഇല്ലെന്നും സ്റ്റാഫുകളില്ലെന്നും കാരണം പറഞ്ഞാണ് കോവിഡ് രോഗികളെയും മറ്റു അസുഖമുള്ളവരെയും ഗര്‍ഭിണികളെയും രോഗ സാധ്യതയുള്ളവരെയും പ്രവേശിപ്പിക്കാതെ യുപിയിലെയും ഡല്‍ഹിയിലെയും ആശുപത്രികള്‍ പറഞ്ഞുവിടുന്നത്. ഒരു ആശുപത്രിയില്‍നിന്ന് പുറന്തള്ളപ്പെട്ട് വേറെ ആശുപത്രിയില്‍ എത്തുമ്പോള്‍ അവിടേയും ഇതുതന്നെ സ്ഥിതി. ആശുപത്രികളില്‍ ചികില്‍സ നിഷേധിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് കഴിഞ്ഞയാഴ്ച മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇതെല്ലാം കാറ്റില്‍പറത്തിയാണ് ആശുപത്രി അധികൃതര്‍ പെരുമാറുന്നത്.
ഇതുമൂലം വേണ്ടത്ര അറിവോ പരിജ്ഞാനമോ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലെ ചെറുകിട ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പക്കലേക്ക് ഇവര്‍ പോകേണ്ടി വരുന്നു. അവിടെ സ്പെഷ്യലിസ്റ്റുമാരോ സ്കാനിങ്, എക്സ്- റേ അടക്കമുള്ള ആധുനിക ചികിത്സാ സൗകര്യങ്ങളോ ഉണ്ടാവാറില്ല. ടെസ്റ്റുകള്‍ക്കും മറ്റും പുറത്തുള്ള ലബോറട്ടറി, സ്കാനിങ് സെന്ററുകളെ ആശ്രയിക്കുകയാണ്. ഇതുമൂലം വിദഗ്ധ ചികിത്സ ഇവര്‍ക്ക് അന്യമായിത്തീര്‍ന്നിരിക്കുന്നു. സൗകര്യങ്ങള്‍ തീരെ കുറവാണെങ്കിലും ഇവിടെനിന്നു ലഭിക്കുന്ന ബില്തുകയ്ക്ക് കുറവൊന്നും കാണുകയുമില്ല. ഇതിനും ഗതിയില്ലാത്ത പാവങ്ങളെ വ്യാജവൈദ്യന്മാരും ചികിത്സാ തട്ടിപ്പുകാരും മുതലെടുക്കുന്നു.
എന്‍ആര്‍എച്ച്എം തുടങ്ങിയ പ്രോജക്ടുകളും സര്‍ക്കാര്‍ തലത്തിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളും ഗ്രാമീണര്‍ക്ക് ലഭിക്കുന്നേയില്ല. മെഡിക്കല്‍ കോളേജുകളും ജില്ലാ, താലൂക്ക്, പഞ്ചായത്ത് ആശുപത്രികളും ഗ്രാമീണ മേഖലയില്‍ കാര്യക്ഷമമല്ല. ആരോഗ്യ ഉപകേന്ദ്രങ്ങളും സേവനതല്പരരായ ആശാവര്‍ക്കര്‍ മാരും അവരുടെ സ്വപ്നങ്ങളില്‍പോലും കടന്നുവരുന്നില്ല. ഇതെല്ലാം നഗര പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്കു മാത്രമേ ലഭ്യമാവുന്നുള്ളൂവെന്നത് ഒരു യാഥാര്‍ഥ്യമാണ്.

