കൊല്ലം : മൂർഖൻ പാമ്പിനെ പ്ലാസ്റ്റിക് ജാറിൽ നിന്നും കമിഴ്ത്തി ഉത്തരയുടെ ദേഹത്തേക്ക് കുടഞ്ഞിട്ടു. ദേഹത്ത് വീണ പാമ്പിനെ ചെറിയ വടി കൊണ്ട് തല്ലി പ്രകോപിപ്പിച്ചു. അതോടെ പാമ്പ് കൊത്തി. കൂടിയ അളവിൽ ഉറക്കഗുളിക ഉള്ളിൽ ചെന്ന ഉത്തര മയക്കത്തിലായിരുന്നു. ഇതെല്ലാം സൂരജിന്റെ സഹോദരി സൂര്യയ്ക്ക് അറിയാമായിരുന്നു. അണലിപ്പാമ്പിനെ സൂരജിന് കൈമാറിയത് അമ്മയുടേയും സഹോദരി സൂര്യയുടേയും സാന്നിധ്യത്തിലായിരുന്നു എന്ന് പാമ്പിനെ കൈമാറിയ സുരേഷ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. സൂരജും ഇക്കാര്യം സമ്മതിച്ചു. പാമ്പിനെ ചാക്കിലാക്കി വിറകുപുരയിലാണ് സൂക്ഷിച്ചിരുന്നത്. കൊലപാതക പദ്ധതിയെ പറ്റി അമ്മയ്ക്കും സഹോദരിക്കും അറിവുണ്ടായിരുന്നുവെന്നും സൂരജ് സമ്മതിച്ചു. അണലിയെ നല്‍കി സുരേഷ് പോയതിനുശേഷം പാമ്പ് ഇഴഞ്ഞ് പുറത്തുപോയി. വളരെ പണിപ്പെട്ടാണ് പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്. അപ്പോഴും അമ്മയും സഹോദരിയും അവിടെ ഉണ്ടായിരുന്നുവെന്ന് സൂരജ് മൊഴി നല്‍കി. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സൂര്യയും അമ്മയും പ്രതി സ്ഥാനത്തേക്ക് എത്തുകയാണ്.
സൂരജിന്റേയും സഹോദരിയുടെയും വാട്‌സ്ആപ്പ് കോളുകളുടെ വിശദാംശങ്ങള്‍ എടുക്കാന്‍ ഫോറന്‍സിക് ലാബിലെ സഹായം തേടിയിട്ടുണ്ട്. കൃത്യം നടത്തിയതിനു ശേഷം സുഹൃത്ത് എല്‍ദോയുടെ ഫോണില്‍ നിന്നാണ് പാമ്പുപിടുത്തക്കാരനായ സുരേഷിനെ വിളിച്ചത്. സഹോദരിയുടെ വാട്‌സപ്പ് കോള്‍ വഴിയാണ് കൂട്ടുകാരുമായി സംസാരിച്ച് അഭിഭാഷകനെ കാണാനുള്ള അവസരം ഉണ്ടാക്കിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൂരജ് ആദ്യം മൊഴി നല്‍കിയത്. പിന്നീട് ചോദ്യം ചെയ്തതോടെ യഥാര്‍ത്ഥ വിവരങ്ങള്‍ പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്.