രാജ്യത്ത്‌ രോഗികളുടെയും മരണങ്ങളുടെയും സംഖ്യ ഉയരുന്നു; പുതിയ അപകട സാധ്യതകളും മുന്നിൽ

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ രോഗികളുടെയും മരണങ്ങളുടെയും എണ്ണം മെയ് മാസം തുടങ്ങിയതിനുശേഷം അനുദിനം കൂടി വരുന്നത് മോശപ്പെട്ട സൂചനയാണ് നല്‍കുന്നത്. പുതിയ അപകട സാധ്യതകളും മുമ്പില്‍ വന്നിരിക്കുകയാണ്.

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തോടടുക്കുന്നു. ഇന്നലെ, (05 05 2020) 195 പേര്‍ മരിച്ചു. ഇന്ന് ഇതുവരെ 111 മരണം റിപ്പോര്‍ട്ട് ആയി. ഇന്നലെ മാത്രം 3900 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് ആദ്യത്തെ 12 മണിക്കൂറില്‍ 2680 പോസിറ്റീവ് കേസുകള്‍ ആയിരിക്കുന്നു. മരണനിരക്ക് 3.42 ശതമാനം ആണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ 16525. ഗുജറാത്തില്‍ മാത്രമായി 6245 രോഗികളാണുള്ളത്.

പുതിയ സാഹചര്യങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. വലിയ അപകടത്തിലേക്ക് കാര്യങ്ങള്‍ വഴി തിരിയുമോ എന്ന ആശങ്ക അവ സൃഷ്ടിക്കുന്നുണ്ട്. തൊഴിലാളികളുടെ സംസ്ഥാനം വിട്ടുള്ള ഉള്ള സഞ്ചാരം ആണ് ഒരു പ്രശ്‌നം. രോഗവ്യാപനം സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. രോഗലക്ഷണങ്ങള്‍ പുറത്തുകാണിക്കാതെ കൊറോണ പകരുന്ന കേസുകള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം രോഗികളുടെ സഞ്ചാരങ്ങള്‍ വലിയ വെല്ലുവിളിയാണ്. സാമൂഹ്യ വ്യാപനത്തിലേയ്ക്ക് രാജ്യം ചെന്നുചേരുന്നതിന് കാരണമാകും.

ഒന്നര മാസത്തിലധികം ഒരുപാട് വിലകൊടുത്തു നടപ്പാക്കിയ ലോക് മദ്യശാലകള്‍ തുറന്നു വച്ച് ആദ്യത്തെ ദിവസം തകര്‍ന്നുവീണത് രാജ്യം കണ്ടു. സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ തിങ്ങിക്കൂടിയ ചെന്നൈയിലെ കോയമ്മേട് മാര്‍ക്കറ്റില്‍ നിന്നും രോഗം വ്യാപിച്ച ഉദാഹരണം മുന്‍പിലുണ്ട്.

ചെറിയ ലാഭത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന സൂചന വന്നു കഴിഞ്ഞിരിക്കുന്നു

വരുമാന നഷ്ടം ആണ് ഈ കടുംകൈ ചെയ്യുവാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിച്ചത്. ചെറിയ ലാഭത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന സൂചന വന്നു കഴിഞ്ഞിരിക്കുന്നു. രണ്ടാഴ്ച കഴിഞ്ഞാല്‍ മദ്യശാലയില്‍ നിന്ന് കൊറോണ ബാധിച്ചവരുടെ സംഖ്യ ഗണ്യമായിരിക്കും എന്ന് ഉറപ്പാണ്. എന്നാല്‍ ഓണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കാനുള്ള തീരുമാനമെടുത്ത് ചില സംസ്ഥാനങ്ങള്‍ മാതൃക കാട്ടിയിട്ടുണ്ട്. ആയിരക്കണക്കിന് ഷോപ്പുകള്‍ ഒന്നിച്ചു തുറന്നിരിക്കുമ്പോള്‍ ഇതുകൊണ്ട് മൊത്തത്തില്‍ ഫലം ഉണ്ടാകും എന്ന് പറയാനാവില്ല.

വിദേശ ഇന്ത്യക്കാരുടെ വരവാണ് മറ്റൊരു പ്രശ്‌നം. രോഗബാധ വളരെ അധികം ആയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകളും വരാനുള്ളത്. വരുന്നവരെ ക്വാറന്റന്റനില്‍ ആകുന്നുണ്ടെങ്കിലും എല്ലാ സംസ്ഥാനങ്ങളും ഒന്നുപോലെ ഫലപ്രദമായി ആയി ഇതു നടപ്പാക്കിയാല്‍ മാത്രമേ ആഗ്രഹിക്കുന്ന ഫലം ലഭിക്കുകയുള്ളൂ.

മെയ് മാസം തുടങ്ങിയതുമുതല്‍ ഉള്ള സ്ഥിതിവിവരക്കണക്കുകള്‍ നെഞ്ചിടിപ്പ് കൂട്ടുന്നവയാണ്. സര്‍ക്കാരിന്റെ ഏജന്‍സികള്‍ മാത്രം വിചാരിച്ചാല്‍ ഇനി മുന്‍പോട്ടു രോഗം നിയന്ത്രിച്ച് നിര്‍ത്തുവാന്‍ കഴിയുകയില്ല. താഴെ തട്ടില്‍ ജനജാഗ്രത പുലര്‍ത്താനായി ചെറിയ ചെറിയ കുടുംബ കൂട്ടായ്മകള്‍ ആയി രാജ്യത്തെ മുഴുവന്‍ കുടുംബങ്ങളേയും അണി നിരത്തുകയാണ് ചെയ്യേണ്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →