കേപ്ടൗണ്‍ ഏപ്രിൽ 17: കൊറേണ വൈറസിന്റെ അടുത്ത ഏറ്റവും വലിയ ഹോട്ട്സ്പോട്ടായി ആഫ്രിക്ക മാറിയേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ആഫ്രിക്കയിലെ കൊവിഡ് മരണസംഖ്യ ആയിരത്തിലേക്ക് അടുക്കുകയാണ്. രോഗികളുടെ എണ്ണം 20,000ത്തിലേക്കും. എന്നാല്‍ യൂറോപ്പ്, അമേരിക്ക ഭൂഖണ്ഡങ്ങളെ അപേക്ഷിച്ച് നിലവില്‍ ആഫ്രിക്കയില്‍ രോഗവ്യാപനത്തിന്റെ തോത് കുറവാണ്.
അതേ സമയം, ആഫ്രിക്കന്‍ നഗരപ്രദേശങ്ങള്‍ക്ക് പുറത്താണ് ഇപ്പോള്‍ കൊറോണ വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുന്നത്. ആവശ്യമായ ചികിത്സാ സൗകര്യങ്ങളില്ലാത്ത ഈ പ്രദേശങ്ങളില്‍ രോഗം പടര്‍ന്നു പിടിച്ചാല്‍ നിയന്ത്രണാവിധേയമാക്കാന്‍ ഏറെ പ്രയാസമാണ്.
ആവശ്യമായ വെന്റിലേറ്ററുകളുടെയും മറ്റ് മെഡിക്കല്‍ സംവിധാനങ്ങളുടെയും കുറവാണ് ആഫ്രിക്കന്‍ ഭൂഖണ്ഡം നേരിടുന്ന മറ്റൊരു പ്രശ്നം.
സൗത്ത് ആഫ്രിക്ക, ഐവറികോസ്‌റ്റ്, കാമറൂണ്‍, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ തലസ്ഥാന നഗരങ്ങളില്‍ നിന്നും മാറി ഉള്‍പ്രദേശങ്ങളിലാണ് ഇപ്പോള്‍ കൊവിഡ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത്. രോഗികളെ ചികിത്സിക്കുന്നതിനേക്കാള്‍ രോഗത്തെ തടയാനാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ ശ്രദ്ധിക്കുന്നത്. കാരണം യൂറോപ്പിലെയും അമേരിക്കയിലെയും പോലെ ലക്ഷക്കണക്കിന് കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് കഴിയില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവന്‍ രക്ഷിക്കാനാവശ്യമായ വെന്റിലേറ്ററുകള്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വിരലിലെണ്ണാവുന്നതാണ്.
മാര്‍ച്ചില്‍ സിംബാവെക്കാരനായ ഒരു ജേര്‍ണലിസ്‌റ്റിനാണ് ആഫ്രിക്കയില്‍ ആദ്യമായി കൊവിഡ് ബാധിച്ച് ജീവന്‍ നഷ്‌ടപ്പെട്ടത്. സിംബാവെയുടെ തലസ്ഥാനമായ ഹരാരെയിലെ പ്രാദേശിക ഭരണകൂടം വ്യക്തമാക്കിയത് അന്ന് അയാളെ ചികിത്സിക്കാന്‍ തങ്ങളുടെ പക്കല്‍ ഒരു വെന്റിലേറ്റര്‍ ഇല്ലായിരുന്നുവെന്നാണ്. ശുദ്ധജലമോ സോപ്പോ പോലും ലഭ്യമാക്കാനാകാത്ത ആളുകള്‍ ആഫ്രിക്കയിലുണ്ട്.

