ന്യൂഡല്‍ഹി ഏപ്രിൽ 8: ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 149 ആയി. 24 മണിക്കൂറിനിടെ 10 പേരാണ് മരിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 5000 കടന്നു. ഡല്‍ഹിയില്‍ 26 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 773 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മുംബൈയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ബഹുഭൂരിപക്ഷത്തിനും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കം മൂലമോ, വിദേശയാത്ര മൂലമോ അല്ലെന്നാണ് അധികൃതര്‍ പറയുന്നത്.
മുംബൈയില്‍ 34 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇവരില്‍ 11 പേര്‍ക്ക് യാതൊരു വിധത്തിലുള്ള രോഗിസമ്പര്‍ക്കമോ വിദേശയാത്രയോ ചെയ്തിട്ടുള്ളവരല്ലെന്ന് അധികൃതര്‍ കണ്ടെത്തി. 525 പേർക്കാണ് ഇതുവരെ സംസഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
രോഗം അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വെന്റിലേറ്റര്‍ സൗകര്യവും, കൂടുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങളും സജ്ജമാക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.

