ന്യൂഡൽഹി ഏപ്രിൽ 3: അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഹർജിയെ കേരളം എതിർക്കും. അതിർത്തി അടച്ചത് ചോദ്യം ചെയ്ത് കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ സമർപ്പിച്ച ഹർജിയും കോടതി പരിഗണിക്കും.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് അതിർത്തി അടച്ചതെന്ന് കർണാടക സർക്കാർ വാദിക്കുന്നു. രാജ്യത്ത് തന്നെ കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലകളിൽ ഒന്നാണ് കാസർഗോഡ്. അതിർത്തി കടന്ന് സഞ്ചാരം അനുവദിച്ചാൽ കർണാടകയിലെ ജില്ലകളിലേക്ക് വൈറസ് പടരും. സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കും. ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും കർണാടകം സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
മനുഷ്യത്വപരമായ സമീപനം സ്വീകരിക്കേണ്ട സമയത്താണ് കർണാടകം ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്ന് കേരളം മറുപടി നൽകും. അതിർത്തി അടച്ചത് നിയമവിരുദ്ധമാണെന്നും വാദിക്കും.തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് കേരളം കവിയറ്റ് ഹർജി സമർപ്പിച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണ് കേരളത്തിന് വേണ്ടി ഹാജരാകുന്നത്.

