മന്ത്രി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായി റിപ്പോര്‍ട്ട്

കെ ടി ജലീല്‍

തിരുവനന്തപുരം ഡിസംബര്‍ 4: സാങ്കേതിക സര്‍വ്വകലാശാലയില്‍ മന്ത്രി കെടി ജലീല്‍ അധികാര ദുര്‍വിനിയോഗം ചെയ്തതായി ഗവര്‍ണറുടെ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈസ് ചാന്‍സലര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കുറിപ്പിലാണ് ഗവര്‍ണറുടെ സെക്രട്ടറി, മന്ത്രി കെടി ജലീലിനെയും വൈസ് ചാന്‍സലറെയും കുറ്റപ്പെടുത്തിയരിക്കുന്നത്.

കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാനാണ് മന്ത്രി കൂട്ട് നിന്നതെന്നായിരുന്നു. ആരോപണം. അഞ്ചാം സെമസ്റ്ററില്‍ ഒരു വിഷയത്തിന് തോറ്റ വിദ്യാര്‍ത്ഥിക്ക് പുനര്‍മൂല്യ നിര്‍ണ്ണയത്തിന് ശേഷവും ജയിക്കാനുള്ള മാര്‍ക്ക് ലഭിച്ചില്ല. വീണ്ടും മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിച്ചെങ്കിലും ചട്ടവിരുദ്ധമായതിനാല്‍ സാങ്കേതിക സര്‍വ്വകലാശാല അപേക്ഷ തള്ളി. തുടര്‍ന്ന് വിദ്യാര്‍ത്ഥി മന്ത്രിയെ സമീപിച്ചു.

2018 ഫെബ്രുവരി 28ന് മന്ത്രി പങ്കെടുത്ത സാങ്കേതിക സര്‍വ്വകലാശാലയുടെ അദാലത്തില്‍ ഈ വിഷയം പ്രത്യേക കേസായെടുത്തു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മൂല്യം നിര്‍ണ്ണയം നടത്താന്‍ മന്ത്രി അദാലത്തില്‍ നിര്‍ദ്ദേശിച്ചു. നിര്‍ണ്ണയത്തിന്ശേഷം വിദ്യാര്‍ത്ഥി ബിടെക് പാസായി. മാനുഷിക പരിഗണനയിലാണ് മന്ത്രി ഇടപ്പെട്ടതെന്ന സര്‍വ്വകലാശാല വിശദീകരണമാണ് ഗവര്‍ണ്ണറുടെ സെക്രട്ടറി തള്ളിയത്.

Share
അഭിപ്രായം എഴുതാം