രാഹുല്‍ ഗാന്ധിക്ക് ഛായാചിത്രം കൊടുക്കുന്നതില്‍ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി, മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

പെരുമ്പാവൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഛായാചിത്രം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്.

പരിക്കേറ്റ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും രണ്ടുപേരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

23/03/21 ചൊവ്വാഴ്ച പെരുമ്പാവൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി എത്തിയപ്പോഴാണ് ആദ്യം സംഘര്‍ഷമുണ്ടായത്.

പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിക്ക് ഛായാചിത്രം കൊടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നേതാക്കള്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ മൂന്ന് പേരെ നിയോഗിക്കുകയും ചെയ്തു.

എന്നാല്‍ ഇവരെ സ്റ്റേജിലേക്ക് കയറാന്‍ ചിലര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് തര്‍ക്കം ആരംഭിച്ചു. ഉടന്‍ തന്നെ നേതാക്കളും പൊലീസും ഇടപെട്ട് ആളുകളെ പിടിച്ചുമാറ്റുകയും സംഘര്‍ഷം ഒഴിവാക്കുകയും ചെയ്തു.

തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി പാര്‍ട്ടി ഓഫീസില്‍ അനുനയ ചര്‍ച്ചയും നടന്നു. എന്നാല്‍ 24/03/21 ബുധനാഴ്ച രാത്രി ഒമ്പതോടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കമ്പിവടി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തി പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു

Share
അഭിപ്രായം എഴുതാം