തൃശ്ശൂർ: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്റെ നിർദ്ദേശപ്രകാരം രാജ്യവ്യാപകമായി നടത്തുന്ന സാമ്പത്തിക സെൻസസിലൂടെയുള്ള വിവരശേഖരണത്തിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും എ ഡി എം റെജി പി ജോസഫ് അറിയിച്ചു. ജില്ലാതല ഏകോപന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിവര ശേഖരണം നടത്തുന്നത്. ഓരോ വ്യക്തിയിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്താണ് ആ പ്രദേശത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ മനസ്സിലാക്കുന്നതും പരിഹാരം കണ്ടെത്തുന്നതും.
സെൻസസിന് വേണ്ടി നൽകുന്ന വിവരങ്ങൾ തികച്ചും രഹസ്യാത്മകമായിരിക്കും. ഏഴാമത് സാമ്പത്തിക സെൻസസ് മാർച്ച് 31നകം പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സർവ്വെയുമായി ബന്ധപ്പെട്ട് വരുന്ന എന്യൂമറേറ്റർമാർക്ക് ശരിയായ വിവരങ്ങൾ നൽകി പൊതുജനങ്ങളും, വ്യാപാരി വ്യവസായികളും പൂർണ്ണമായി സഹകരിക്കണമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.

