ഗ്രന്ഥം പ്രതിഷ്ടയായ ലോകത്തിലെ ആദ്യ മതാതീത ക്ഷേത്രത്തിന് കണ്ണൂരില്‍ തറക്കല്ലിട്ടു

കണ്ണൂര്‍: കണ്ണൂരിലെ മലയോര ഗ്രാമമായ ചെറുപുഴ കക്കോട് നവപുരത്ത് ഗ്രന്ഥം പ്രതിഷ്ടയായ ലോകത്തിലെ ആദ്യ മതാതീത ക്ഷേത്രത്തിന് തറക്കല്ലിട്ടു. ഹിന്ദു, ക്രസിത്യന്‍,ഇസ്ലാം മതപുരോഹിതന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് ക്ഷേത്രത്തിന്റെ നാല് മൂലക്കല്ലുകള്‍ സ്ഥാപിച്ചു. പ്രാര്‍ത്ഥനയും വഴിപാടുമില്ലാത്ത ഈ ക്ഷേത്രത്തില്‍ ആര്‍ക്കും പ്രവേശിക്കാം. ജാതിയില്ല മതമില്ല. അക്ഷരം മന്ത്രവും അറിവ് ഈശ്വരനും ആണ്. അതാണ് ദേവാലയത്തിന്റെ തത്വം. എല്ലാ മതങ്ങളേയും ദര്‍ശനങ്ങളേയും കുറിച്ച് പഠിക്കാന്‍ ഇവിടെ സൗകര്യമുണ്ടാകും. അറിവിനെ ഈശ്വരനായി ആത്മാവില്‍ ആരാധിക്കാം.

കവിയും പ്രഭാഷകനുമായ പ്രാപ്പോയില്‍ നാരായണനാണ് ദേവാലയം സ്ഥാപിക്കുന്നത്. വീടിനോട് ചേര്‍ന്നുളള സ്ഥലത്ത് 25 ലക്ഷം രൂപ ചെലവിലാണ് ദേവാലയം പണിയുന്നത്. പ്രമുഖ ശില്‍പ്പിയായ സന്തോഷ് മാനസം ഗ്രന്ഥപ്രതിഷ്ട രൂപ കല്‍പ്പന ചെയ്യും. 2021 മെയില്‍ ആദ്യഘട്ടം പൂര്‍ത്തിയാവും കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും താമസിച്ച് രചനകളില്‍ മുഴുകാനുളള രചനാ ഗൃഹങ്ങളും കലാ പ്രകാശനങ്ങള്‍ക്കും സംവാദങ്ങള്‍ക്കുമുളള സൗകര്യങ്ങളും ഒരുക്കും. കൃഷ്ണഗാഥരചിച്ച കവി ചെറുശേരിക്ക് സ്മാരകമായി സ്മൃതി മണ്ഡപവും നിര്‍മ്മിക്കുന്നുണ്ട്.

ചെറുപുഴ മലങ്കര കത്തോലിക്കാ ചര്‍ച്ചിലെ ഫാദര്‍ ജയിംസ് മുളക്കവിളയില്‍, ചെറുപുഴ ജുമാ മസ്ജിദിലെ ഷറഫുദീന്‍ മൗലവി, വയനാട്ട് കുലവന്‍ ക്ഷേത്രം പ്രസിഡന്‍റ് ബാലന്‍ കണ്ടത്തിന്‍കരയില്‍ എന്നിവര്‍ ചേര്‍ന്നാണ് തറക്കല്ലിടീല്‍ നിര്‍വഹിച്ചത്. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു.

ക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന പിരിക്കുന്നില്ല. ഉദാരമതികള്‍ക്ക് സഹകരിക്കാം. ആദ്യഘട്ടം സ്വന്തം ചെലവില്‍പൂര്‍ത്തിയാക്കും. പിന്നീട് ഏതെങ്കിലും ട്രസ്റ്റിന് വിട്ടുകൊടുക്കാമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പ്രാപ്പൊയില്‍ നാരായണന്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →