ആറാട്ടുപുഴ മന്ദാരക്കടവില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് അനുമതി കുട്ടികളെയും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും പങ്കെടുപ്പിക്കില്ല

തൃശ്ശൂർ: ആറാട്ടുപുഴ മന്ദാരക്കടവ് ശിവരാത്രി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാവുബലിതര്‍പ്പണ ചടങ്ങുകള്‍ മാര്‍ച്ച് 12, 13 തീയതികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിനുള്ള അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ബലിതര്‍പ്പണ ചടങ്ങിന് നിയോഗിച്ചിട്ടുള്ള കാര്‍മികര്‍ ചടങ്ങിന് 48 മണിക്കൂര്‍ മുമ്പായി എടുത്തിട്ടുള്ള കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട പൊലീസ് അധികാരികള്‍ മുന്‍പാകെ ഹാജരാക്കണം. ഇല്ലാത്തവരെ ചടങ്ങില്‍ പങ്കെടുപ്പിക്കില്ല. ബലിതര്‍പ്പണ വേദിയിലേക്ക് ഘട്ടം ഘട്ടമായി നിശ്ചിത എണ്ണം ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. ബലിതര്‍പ്പണത്തിന് ആളുകള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന സാഹചര്യം  ഉണ്ടാകാന്‍ പാടില്ല. ബലിതര്‍പ്പണ വേദിയായ മന്ദാരക്കടവിനടുത്തുള്ള ആറാട്ടുപുഴ ക്ഷേത്രത്തിലേക്ക് ഒരേസമയം നിശ്ചിത എണ്ണം ഭക്തരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ദര്‍ശനത്തിന് ആളുകള്‍ നിറഞ്ഞു നില്‍ക്കുന്ന സാഹചര്യം ക്ഷേത്രത്തിനുള്ളിലും അനുവദനീയമല്ല.

ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പായി കൈകള്‍ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. ക്ഷേത്രത്തിനകത്തും ബലിതര്‍പ്പണ വേദിയിലും കുട്ടികളെയും 65 വയസിന് മുകളിലുള്ളവരെയും പങ്കെടുപ്പിക്കില്ല. ശരീരതാപനില പരിശോധിക്കുന്നതിനുള്ള സൗകര്യം ക്ഷേത്ര കവാടത്തിലും വാവുബലി നടത്താനുദ്ദേശിക്കുന്ന ഹാളിന് മുന്‍പിലും ഏര്‍പ്പെടുത്തണം. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക്ക് ധരിക്കല്‍ എന്നിവ ഉറപ്പുവരുത്തണം. 

വാവുബലി തര്‍പ്പണ ചടങ്ങുകള്‍ നടത്തുന്ന ഹാളിനുള്ളില്‍ ആളുകളെ സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്രമീകരിക്കണം. ക്ഷേത്ര പറമ്പില്‍ കോവിഡ്-19 സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ അനൗണ്‍സ്‌മെന്റ് ഏര്‍പ്പെടുത്തും. കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആരും തന്നെ ചടങ്ങില്‍ പങ്കെടുക്കുവാന്‍ പാടില്ലെന്ന നിര്‍ദ്ദേശം നല്‍കും. ചടങ്ങുമായി ബന്ധപ്പെട്ട കച്ചവടസ്ഥാപനങ്ങള്‍, ചെറു കച്ചവടക്കാര്‍, വാണിഭക്കാര്‍ എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ആഘോഷകമ്മിറ്റി ഉറപ്പുവരുത്തണം. അതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. കോവിഡ് വ്യാപനം ഒഴിവാക്കുന്നതിന് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമിച്ചിട്ടുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റ് ആന്റ് കോവിഡ് സെന്റിനല്‍സിന്റെ നിര്‍ദേശവും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →