തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി ഉണ്ടാക്കിയ കരാറില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞായറാഴ്ച(21/02/21) വാർത്താ സമ്മേളനത്തിലായിരുന്നു സംസ്ഥാന സർക്കാരിനെതിരെ കൂടുതൽ രേഖകൾ ചെന്നിത്തല പുറത്തു വിട്ടത്.
ഇഎംസിസി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് അസന്റില്‍ വെച്ച് സര്‍ക്കാരുമായി ഒപ്പ് വെച്ച എംഒയുവും പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി അനുവദിച്ചുള്ള രേഖയുമാണ് രമേശ് ചെന്നിത്തല പുറത്ത് വിട്ടത്.
സംഭവത്തില്‍ ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മയും വ്യവസായ മന്ത്രി ഇപി ജയരാജനും മുഖ്യമന്ത്രിയും പ്രതിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന്റെ കള്ളം പിടിക്കപ്പെട്ടപ്പോള്‍ ഇപി ജയരാജന്റെ സമനില തെറ്റിയെന്നും പ്രതിപക്ഷത്തിന് എല്ലാ രേഖകളും ലഭിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
”ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പലതും മൂടിവെക്കുകയാണ്. ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിലെ യഥാര്‍ത്ഥ വസ്തുതകള്‍ മുഖ്യമന്ത്രി മറച്ചുവെക്കുകയാണ്. മറച്ചുവെക്കാനുള്ള വെപ്രാളമാണ് മത്സ്യവകുപ്പ് മന്ത്രിയും വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും വിശദീകരണവുമായി രംഗത്ത് വരാന്‍ കാരണം. ഇവര്‍ മൂന്ന് പേരുടേയും പ്രസ്താവന പരസ്പര വിരുദ്ധവും അവ്യക്തവും ദുരൂഹവുമാണ്. ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാരിന് മറുപടിയില്ല. പ്രധാനപ്പെട്ട പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാനാണ് മൂവരും ശ്രമിച്ചത്. വ്യക്തമായ മറുപടി പറയാതെ തിരിച്ച് ആരോപണം ഉന്നയിക്കുന്ന പാഴ് വേലയാണ് ഇന്നലെ മന്ത്രിമാര്‍ സ്വീകരിച്ചത്. പച്ചക്കള്ളം പറയാന്‍ പ്രതിപക്ഷ നേതാവിന് യാതൊരു ഉളുപ്പുമില്ലെന്നാണ് മേഴ്സികുട്ടിയമ്മ പറഞ്ഞത്. ഈ പ്രശ്നം കൊല്ലത്ത് ഉന്നയിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഏത് കമ്പനി, എന്ത് കമ്പനി ആര്, ആരുമായി ചര്‍ച്ച, ഞാന്‍ കണ്ടിട്ടില്ല കേട്ടിട്ടില്ല എന്നൊക്കെയാണ്. എന്നാല്‍ ഞാന്‍ വിഷയത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.
ഇപി ജയരാജന് കൊടുത്ത കത്തിലും അനുബന്ധ രേഖകളിലുമെല്ലാം ഇഎംസിസി പറയുന്നത് മന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ വെളിച്ചത്തിലാണ് ഇവിടെ വന്നതെന്നാണ്. ശനിയാഴ്ച(21/02/21) ഞാന്‍ അവരുടെ ഫോട്ടോ പുറത്ത് വിട്ടിരുന്നു. അപ്പോള്‍ മേഴ്സികുട്ടിയമ്മ പറയുന്നത് ഇവിടെ വന്നിരുന്നുവെന്നാണ്, ചര്‍ച്ച ചെയ്തത് ഓര്മ്മയില്ലായെന്നാണ്, വൈകുന്നേരം പറയുന്നു മത്സ്യ നയത്തിന് വിരുദ്ധമായി ഒന്നും ചെയ്യാന്‍ പാടില്ലായെന്ന് പറഞ്ഞിരുന്നുവെന്ന്. പിന്നീട് മന്ത്രി പറഞ്ഞു ന്യൂയോര്‍ക്കില്‍ വെച്ച് കണ്ടിട്ടുണ്ടെന്ന്. എന്തിനാണ് ഒളിച്ചു കളിക്കുന്നത്. നേരിട്ട് പറഞ്ഞാല്‍ മതിയല്ലോ. പദ്ധതി നടക്കില്ലായെന്ന് പറഞ്ഞതും കള്ളമാണ്. അങ്ങനെയെങ്കില്‍ പള്ളിപ്പുറത്ത് നാലേക്കര്‍ സ്ഥലം എങ്ങനെ അനുവദിച്ചു. രണ്ടാമത്തെ എംഒയും എങ്ങനെ ഒപ്പിട്ടു.”
രമേശ് ചെന്നിത്തല പറഞ്ഞു.
മേഴ്സികുട്ടിയമ്മ നടക്കില്ലായെന്ന് പറഞ്ഞ് ഓടിച്ച കമ്പനിയെ ഇപി ജയരാജന് ഓടിചെന്ന് പിടിച്ച് സ്ഥലം അനുവദിക്കുകയായിരുന്നൂവെന്നും അദ്ദേഹം ആരോപിച്ചു.
” മുഖ്യമന്ത്രിയുടെ വകുപ്പ് യാനങ്ങള്‍ നിര്‍മ്മിക്കാന്‍ കരാര്‍ ഒപ്പിടുന്നു. തുടക്കം മുതല്‍ മന്ത്രിമാര്‍ കള്ളത്തരം പറയുകയാണ്. ഇഎംസിസിക്കാരെ പറഞ്ഞുവിട്ടത് ഞാനാണെന്നാണ് ജയരാജന് പറയുന്നത്. കള്ളം കയ്യോടെ പിടിച്ചപ്പോള്‍ ജയരാജന്റെ സമനില തെറ്റി. രഹസ്യമായി ജയരാജന് കൊടുത്ത അപേക്ഷ പ്രതിപക്ഷ നേതാവിന് എങ്ങനെ കിട്ടിയെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. അതില്‍ ദുരൂഹതയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഉണര്‍ന്നിരിക്കുന്ന പ്രതിപക്ഷത്തിന് സര്‍ക്കാരിന്റെ കള്ളത്തരങ്ങളൊക്കെ പിടികൂടാനുള്ള മാര്‍ഗമുണ്ട്. എല്ലാ രേഖകളും എനിക്ക് കിട്ടും. മുമ്പും കിട്ടിയിട്ടുണ്ട്. അതാണ് പ്രതിപക്ഷ ധര്‍മ്മം. നിങ്ങള്‍ ഒളിക്കാന്‍ ശ്രമിക്കുന്ന എല്ലാ രേഖകളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ട് വരുന്ന പ്രതിപക്ഷമാണ് കേരളത്തിന്റേത്.”
അദ്ദേഹം കൂട്ടിച്ചേർത്തു.

