ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഭർതൃമതി ഒളിച്ചോടി, എത്തിയത് മയക്കുമരുന്ന് മാഫിയയുടെ അരികിൽ, ഒടുവിൽ രക്ഷകരായത് പൊലീസ്

കണ്ണൂര്‍: മയക്കുമരുന്ന് മാഫിയയുടെ പിടിയിലായ ഭര്‍തൃമതിയെ പൊലീസ് മോചിപ്പിച്ചു. കുഞ്ഞിമംഗലം സ്വദേശിയായ 21 കാരിയാണ് മയക്കുമരുന്ന്/ സെക്സ് മാഫിയയുടെ പിടിയിലായത്. ഗെറ്റ് ടുഗെതര്‍ എന്നറിയപ്പെടുന്ന സംഘത്തിന്റെ റാക്കറ്റില്‍ അകപ്പെട്ട യുവതിയെ പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെയാണ് രക്ഷിച്ചത്. തളിപ്പറമ്പ ഡിവൈ എസ് പി കെ ഇ പ്രേമചന്ദ്രന്റെ കൃത്യമായ ഇടപെടലും യുവതിയുടെ കുടുംബത്തിന് തുണയായി.

ഷെയര്‍ ചാറ്റിലുടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയാണ് യുവതിയെ കെണിയിലാക്കിയത്. ഇക്കഴിഞ്ഞ 29 നാണ് യുവതി മൂന്നുവയസുള്ള മകളെയും ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞത്. വീട്ടില്‍ നിന്നും അഞ്ചുപവനോളം വരുന്ന ആഭരണങ്ങളുമായാണ് പോയത്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ അമ്മ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി കര്‍ണാടകയില്‍ ഉണ്ടെന്ന് വ്യക്തമായി.

ഒടുവില്‍ ഗോകര്‍ണത്തിനടുത്ത് ബീച്ചിലെ കുടിലിലാണ് യുവതിയെ കണ്ടെത്തിയത്. ഷെയര്‍ ചാറ്റിങിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ ഇര്‍ഷാദാണ് യുവതിയെ ഗോകര്‍ണത്തെത്തിച്ചത്. അവിടെനിന്നാണ് മോചിപ്പിച്ച്‌ നാട്ടിലെത്തിച്ചത്. പിന്നീട് അമല്‍നാഥ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവര്‍ക്ക് കൈമാറിയെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. വീട്ടില്‍നിന്നും കടന്നുകളഞ്ഞ യുവതി ആദ്യം എത്തിയത് തമിഴ്നാട്ടിലെ സേലത്താണ്. അവിടെവെച്ച്‌ തട്ടുകടക്കാരന്റെ ഫോണ്‍ ഉപയോഗിച്ചു.

സൈബര്‍സെല്ലിന്റെ സഹായത്തോടെ പൊലീസ് തട്ടുകടക്കാരന്റെ നമ്പര്‍ കണ്ടെത്തി. അയാളില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. പിന്നീട് പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചു. രണ്ടു യുവാക്കളുമായി യുവതി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. നിശാശാലയിലും മയക്കുമരുന്നു കേന്ദ്രങ്ങളിലും എത്തുന്ന അമല്‍ നാഥിന്റെയും മുഹമ്മദിന്റെയും കൂടെയുണ്ടായിരുന്നു യുവതി. തുടര്‍ന്ന് ഇവര്‍ ബെംഗളൂരുവിലേക്ക് നീങ്ങിയെന്ന് വ്യക്തമായി. തുടര്‍ന്ന് നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് യുവതിയെ രക്ഷിച്ചെടുത്തത്. കണ്ണൂര്‍ കാസര്‍കോട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ മയക്കു മരുന്ന് സെക്സ് റാക്കറ്റുകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →