ന്യൂഡല്‍ഹി: ഗുലാം നബി ആസാദ് രാജ്യസഭയില്‍ നിന്ന് വിരമിക്കുമ്പോള്‍ സോണിയാ ഗാന്ധി രാജ്യസഭ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് ആരെയാവും നിര്‍ദേശിക്കുക? അത് കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്നമുണ്ടാക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ള പ്രാദേശിക തല നേതാവിനെ നിയമിക്കുമോ? പരിചയ സമ്പത്ത് മാനദണ്ഡമാക്കുമോ? അതോ സാമൂഹ്യനീതി രാഷ്ട്രീയത്തിന് പ്രാധ്യാന്യം നല്കി ആയിരിക്കുമോ ആ തിരഞ്ഞെടുപ്പ് എന്നാണ് അറിയേണ്ടത്. 2014 മുതല്‍ 2019 വരെ ലോക്സഭയില്‍ പാര്‍ട്ടി നേതാവായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആനന്ദ് ശര്‍മ്മ- നിലവില്‍ രാജ്യസഭയിലെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി നേതാവ്; മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം; മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ സിംഗ് തുടങ്ങിയവരുടേ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
ആസാദിന്റെ പകരക്കാരനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 15ന് ശേഷമായിരിക്കും സോണിയ പ്രഖ്യാപിക്കുകയെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പരിഷ്കാരങ്ങള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സോണിയയ്ക്ക് കത്തെഴുതിയ 23 മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ആസാദ്. അദ്ദേഹത്തിനൊപ്പം ആനന്ദ് ശര്‍മ്മയും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് പരിഗണന നല്കി പ്രാദേശിക സന്തുലിതാവസ്ഥയ്ക്ക് പ്രാധാന്യം നല്‍കാനും സാധ്യതയുണ്ട്. നിലവില്‍ ലോക്സഭയില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് പശ്ചിമ ബംഗാള്‍ എംപി ആദിര്‍ രഞ്ജന്‍ ചൗധരിയാണ്, ഡെപ്യൂട്ടി ഗൗരവ് ഗോഗോയിയും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനത്തില്‍ നിന്നല്ല. അതിനാല്‍ തന്നെ ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്നുള്ള നേതാവിന് സാധ്യത കൂടുതലാണ്. അങ്ങനെയെങ്കില്‍ ഉപരിസഭയിലെ വിടവ് നികത്താന്‍ ശര്‍മയും ദിഗ്വിജയും ആണ് പരിഗണിക്കപ്പെടുക.
മുന്‍ കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്നു ശര്‍മ്മ. രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ ഉപനേതാവായി ആറുവര്‍ഷമായി മറ്റ് പ്രതിപക്ഷ പാര്ട്ടികളുുമായി പ്രവര്‍ത്തിച്ച് വരികയാണ്. രണ്ടുതവണ മുന്‍ മുഖ്യമന്ത്രിയായ ദിഗ്വിജയ് പാര്‍ട്ടിയിലെ തല മുതിര്‍ന്ന നേതാക്കളിലൊരാളാണ്. സീനിയോറിറ്റിയുടെയും വാക്ക് ബലത്തിന്റെയും കാര്യത്തില്‍ എട്ട് തവണ എംപിയായ ചിദംബരത്തിനും തുല്യ അവകാശമുണ്ട്.



