മാനന്തവാടി: മേപ്പാടിയിൽ യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകൾ കസ്റ്റഡിയിൽ. മേപ്പാടി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. റിസോർട്ട് ഉടമകളായ സുനീർ, റിയാസ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോർട്ടിൽ ടെന്റിൽ താമസിക്കുമ്പോഴാണ് കണ്ണൂർ സ്വദേശിനി ഷഹാനയെ കാട്ടാന ആക്രമിച്ചത്. ഉടനെ വിംസ് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസമാണ് മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനമായിരുന്നു. മേപ്പാടി, 900 കണ്ടി മേഖലകളിലെ പല റിസോർട്ടുകളും അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ചിടാൻ പഞ്ചായത്ത് തീരുമാനമെടുത്തത്.

