കിളിമാനൂര്‍: സ്കൂള്‍ വിദ്യാര്‍ഥിനിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി ഒരുവര്‍ഷത്തിന് ശേഷം പിടിയിൽ. വഞ്ചിയൂര്‍ പുതിയതടം കൃഷ്ണഭവനില്‍ നിന്ന് വെമ്പായം കൊഞ്ചിറ നരിക്കല്‍ ജങ്ഷന് സമീപം തോട്ടിങ്കരവീട്ടില്‍ താമസിക്കുന്ന ഗോപകുമാറിനെ(37)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോത്തന്‍കോട് ആണ്ടൂര്‍ക്കോണം കീഴാവൂരിലെ ഭാര്യാവീടിന് സമീപത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. റൂറല്‍ ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
2020 ലും നഗരൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ വഞ്ചിയൂര്‍, പട്ടള പുതിയതടം, രാലൂര്‍ക്കാവ് തുടങ്ങിയ പ്രദേശങ്ങളില്‍ ഇയാൾ നഗ്നതാ പ്രദർശനം ആവര്‍ത്തിച്ചതായും പരാതിയുണ്ടായിരുന്നു
ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം നഗരൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം. സാഹിലിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ വനിത സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ റീജ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രവീണ്‍, പ്രജീഷ്, സംജിത് തുടങ്ങിയവരാണ് പോത്തന്‍കോട് നിന്നും പ്രതിയെ പിടികൂടിയത്. ആറ്റിങ്ങല്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

