മുംബൈ: മഹാരാഷ്ട്ര സാമൂഹിക നീതി മന്ത്രി ധനഞ്ജയ് മുണ്ടെ തന്നെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി യുവതി രംഗത്ത് വന്നു.
അതേസമയം, മുണ്ടെ ആരോപണം നിഷേധിച്ചു. പരാതിക്കാരിയും അവളുടെ സഹോദരിയുമാണ് തന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
2006 ൽ മുണ്ടെ തന്നെ പല തവണ ബലാത്സംഗം ചെയ്തുവെന്ന് വ്യക്തമാക്കി ജനുവരി 11 ന് യുവതി മുംബൈ പോലീസ് കമ്മീഷണർക്ക് രേഖാമൂലം പരാതി അയച്ചിരുന്നു. താൻ നേരത്തെ ഒഷിവാര പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നുവെന്ന് പറഞ്ഞ് ഇവർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അന്ന് പൊലീസ് പരാതി സ്വീകരിച്ചില്ലെന്ന് യുവതി പറയുന്നു.
മുണ്ടെ തന്റെ അളിയനാണെന്നും 1998 ൽ സഹോദരിയെ വിവാഹം കഴിച്ചതായും കമ്മീഷണർക്ക് നൽകിയ പരാതിയിൽ യുവതി പറഞ്ഞു.
2006 ൽ തന്റെ വീട്ടിൽ തനിച്ചായിരിക്കുമ്പോഴാണ് മുണ്ടെ ആദ്യമായി തന്നെ ബലാത്സംഗം ചെയ്തതെന്നും അതിനുശേഷം വർഷങ്ങളായി പലതവണ ഇത് ആവർത്തിച്ചതായും അവർ അവകാശപ്പെട്ടു. തന്നെ വിവാഹം കഴിക്കുമെന്നും ബോളിവുഡിൽ ഗായികയായി ജോലി നേടാൻ സഹായിക്കുമെന്നും മുണ്ടെ ഉറപ്പ് നൽകിയതായും അവർ പറഞ്ഞു.
45 കാരനായ മുണ്ടെ എൻസിപിയുടെ പ്രധാന നേതാക്കളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.

