മെൽബൺ: റെസ്റ്റോറന്റിൽ വച്ച് ഭക്ഷണം കഴിച്ച സംഭവത്തിൽ താരങ്ങൾ പ്രത്യേക ഐസൊലേഷനും അന്വേഷണവും നേരിടുന്നതിനിടെ ട്വിറ്ററിൽ പുതിയ വിവാദം. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ബില്ലിൽ ബീഫ് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ഇന്ത്യൻ താരങ്ങൾ ബീഫ് കഴിക്കുന്നതിനെതിരെ നിരവധി ആളുകൾ ട്വിറ്ററിലൂടെ രംഗത്തെത്തി. ഇന്ത്യൻ ടീമിൻ്റെ കളി ഇനി കാണില്ലെന്നാണ് ഇവരിൽ പലരും പറയുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മെനുവിൽ ബീഫ് ഉൾപ്പെട്ടത് നേരത്തേയും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യത്തേക്ക് വരരുതെന്ന് ഇന്ത്യൻ ടീമിനോട് ക്വീൻസ്‌ലാൻഡ് നിർദ്ദേശിച്ചു. ക്വീൻസ്‌ലാൻഡ് എംപി റോസ് ബേറ്റ്സ് ആണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. ബ്രിസ്ബേൻ ടെസ്റ്റുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ക്വാറന്റീൻ നിബന്ധനകളെപ്പറ്റി ഇന്ത്യൻ ടീം പരാതിപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്വീൻസ്‌ലാൻഡ് എംപിയുടെ പ്രതികരണം.

