നെയ്യാറ്റിന്‍കര:നെയ്യാറ്റിന്‍കരയിലെ കുടിയൊഴിപ്പിക്കല്‍ സംഭവത്തിലെ പരാതിക്കാരി വസന്തയുടെ വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുളള രേഖകള്‍ പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. വസന്തയുടെ പേരിലല്ല ഈ ഭൂമിയെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുമാസം മുമ്പ് ഇത് തെളിയിക്കുന്ന രേഖകള്‍ രാജന് വിവരാവകാശ നിയമപ്രകാരം എടുത്തിരുന്നു. എന്നാല്‍ ഇത് കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. സര്‍ക്കാര്‍ കോളനിയില്‍ താമസിക്കുന്നവര്‍ക്ക് 2 മുതല്‍ 4 സെന്റു വരെ മാത്രമാണ് ഭൂമി നല്‍കാറുളളത്. അപ്പോള്‍ പിന്നെ വസന്തക്ക് 12 സെന്റു ഭൂമി എങ്ങനെ ലഭിച്ചുവെന്ന് അറിയേണ്ടതുണ്ട്. ഒരു പക്ഷെ പട്ടയം സ്വന്തമാക്കിയിട്ടുളളവരില് നിന്ന് വസന്ത വിലക്കുവാങ്ങിയതാവാനും ഇടയുണ്ട്.
അയല്‍ക്കാരെ വിരട്ടിയും കേസില്‍ പെടുത്തിയും ഉപദ്രവിക്കുന്നത് ഇവരുടെ പതിവായിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട് . ലക്ഷം വീട് കോളനിയില്‍ ആഡംബര വിട് പണിത് താമസിക്കുന്ന ഇവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്നും, കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വസന്ത പോലീസ് സ്റ്റേഷനിലെത്തിയാല്‍ കസേരയിട്ട് സ്വീകരിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. പട്രോളിംഗിനെത്തുന്ന പോലീസ് ഇവരുടെ വീട്ടില്‍ കയറിട്ടാണ് പോകുന്നത്. കോളനിയില്‍ പോലീസെത്തണമെങ്കില്‍ വസന്ത വിളിക്കണമെന്ന അവസ്ഥയുണ്ടായിരുന്നതെന്നും മരിച്ച രാജന്റെ മക്കള്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് കോളനിയിലെത്തിയ വസന്തക്ക് നാലുസെന്റാണ് ഉണ്ടായിരുന്നത് . അയല്വാസിക്കെക്കതിരെ നിത്യ ശല്ല്യമായിരുന്നതിനെ തുടര്‍ന്ന് അയാൾ തന്റെ നാല് സെന്റ് വസന്തക്ക് വില്‍ക്കുകയായിരുന്നെന്നും അങ്ങനെയാണ് വസന്തക്ക് അവിടെ 8 സെന്റ് ലഭിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.
തുടര്‍ന്ന് അതിനടുത്ത വീട്ടുകാരനെതിരെ വസന്ത ശല്ല്യം ആരംഭിക്കുകയും നിരന്തരം പരാതി നല്‍കലും തുടങ്ങിയതോടെ അയാളും ആ സ്ഥലം ഉപേക്ഷിച്ച് പോകുകയായിരുന്നു. എന്നാല്‍ ആസ്ഥലം വസന്തക്ക് വിറ്റിരുന്നോയെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് നിശ്ചയമില്ല. ഈ സ്ഥലത്താണ് രാജനും കുടുംബവും ഒന്നരവര്‍ഷം മുമ്പ് ഷെഡ് കെട്ടി താമസം ആരംഭിച്ചത്. രാജനെതിരെയും പരാതിയുമായി വസന്ത രംഗത്തിറങ്ങി. പോലീസില്‍ പരാതി നല്കി രാജനെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് കോടതിയില്‍ പോയത്.

